ബംഗാളിൽ സിപിഎം അനുഭാവികൾ ബിജെപിയ്ക്ക് വോട്ട് ചെയ്തു: യച്ചൂരി
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം അനുഭാവികൾ ബിജെപിക്കു വോട്ടുചെയ്തെന്നു തുറന്നുപറഞ്ഞ് സീതാറാം യച്ചൂരി. ആദ്യമായാണ് സിപിഎം ദേശീയ ജനറൽ സെക്രട്ടറി ബിജെപിക്ക് വോട്ടുമറിഞ്ഞ കാര്യം തുറന്നുസമ്മതിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി അംഗങ്ങളാരും ബിജെപിക്ക് വോട്ട് ചെയ്തില്ല. എന്നാൽ തൃണമൂലിനു ബദൽ എന്ന നിലയിലാണ് സിപിഎമ്മിന്റെ അനുഭാവികൾ ബിജെപിയെ കണ്ടത്.
എക്കാലത്തേയും മോശം പ്രകടനമാണ് ഇടതുപക്ഷം ഇത്തവണ നടത്തിയത്. അഞ്ചു വർഷം മുമ്പ് 29.93 % ഉണ്ടായിരുന്ന വോട്ട് ഇത്തവണ 7.48 % ആയി ചുരുങ്ങി. 40 സ്ഥാനാർഥികളിൽ ജാദവ്പുരിൽ മത്സരിച്ച ബികാസ് ഭട്ടാചാര്യയ്ക്ക് മാത്രമാണ് കെട്ടിവെച്ച പണം തിരികെ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
2016ൽ ഇടതുപക്ഷവും കോൺഗ്രസും ചേർന്നാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് 40.03 % വോട്ടും 77 സീറ്റും നേടിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 10.31 % വോട്ടാണ് ലഭിച്ചത്. 294 സീറ്റിൽ മൂന്നെണ്ണത്തിൽ ബിജെപി ഒതുങ്ങി.
English summary: Left supporters voted for BJP in Bengal: Yechury