തെളിവുറപ്പിക്കാൻ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും; അന്വേഷണം മുറുകുന്നു
Mail This Article
തിരുവനന്തപുരം ∙ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള മൊഴികളില്‍ വ്യക്തത വരുത്താനാണ് നീക്കം.
അതേസമയം ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ രാത്രിയാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തതും ബാലഭാസ്കര്‍ തന്നെയെന്നും കണ്ടെത്തി.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്നു തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.
തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്കി. അതിനാല്‍ ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ തൃശൂരില്‍ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്നു തീരുമാനിച്ചതാണെന്ന സംശയം നിലനില്‍ക്കില്ല.