പാക്കിസ്ഥാനു മുകളിലൂടെ മോദി പറക്കില്ല; തീരുമാനം മാറ്റി വിദേശകാര്യ മന്ത്രാലയം
Mail This Article
ന്യൂഡൽഹി∙ കിർഗിസ്ഥാനിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്ന വിമാനം പാക്കിസ്ഥാൻ വ്യോമപരിധിക്കു മുകളിലൂടെ പറക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി കിർഗിസ്ഥാനിലേക്ക് പോകുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ 11 വ്യോമപാതകളിൽ 9 എണ്ണവും താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാൻ പാക്ക് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. വിദേശകാര്യ മന്ത്രാലത്തിന്റെ അവശ്യപ്രകാരമായിരുന്നു പാക്കിസ്ഥാന്റെ നടപടി. എന്നാൽ ഇതുവഴി പറക്കാനുള്ള തീരുമാനം മന്ത്രാലയം പിന്നീട് മാറ്റുകയായിരുന്നു.
യാത്രസമയം കുറയ്ക്കുന്നതിനു വേണ്ടിയാണ് പാക്ക് വ്യോമപാത വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുത്തത്. എന്നാൽ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വ്യോമസേനയുടെ വിവിഐപി വിമാനം ഒമാൻ, ഇറാൻ, പിന്നീട് മധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിലുടെ സഞ്ചരിച്ച് കിർഗിസ്ഥാനിൽ എത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്നു കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
English Summary: PM Modi's Aircraft Won't Fly Over Pak For Regional Meet SCO