വിമാനത്താവളത്തിലേക്ക് മിസൈൽ: തിരിച്ചടിച്ച് സൗദി; ഹൂതി ക്യാംപുകളിൽ ബോംബാക്രമണം
Mail This Article
ഏദന്‍ ∙ അബഹ വിമാനത്താവളത്തിനു നേരെ നടന്ന ഹൂതി ആക്രമണത്തിനു സൗദി സഖ്യസേനയുടെ തിരിച്ചടി. യെമന്റെ തലസ്ഥാനമായ സനായിലെയും പരിസര പ്രദേശങ്ങളിലെയും വിമത കേന്ദ്രങ്ങളിൽ സഖ്യസേന വിമാനങ്ങൾ ബോംബാക്രമണം നടത്തി. ആക്രമണം നടന്നതായി പ്രദേശവാസികളും ഹൂതികളുടെ ഔദ്യോഗിക ചാനലായ അൽ–മസീറ ടിവിയും സ്ഥിരീകരിച്ചു.
ബുധനാഴ്ച നടന്ന വിമാനത്താവള ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. വിമാനത്താവളത്തിലെ ആഗമന ഹാളിലായിരുന്നു ഹൂതികളുടെ ക്രൂയിസ് മിസൈല്‍ വന്നുവീണത്. ഇതിനു മറുപടി നൽകുമെന്ന് സൗദിയും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ വ്യോമാക്രമണമുണ്ടായത്.
സനായുടെ പരിസരത്തെ ഹൂതി വിമതരുടെ മൂന്നു ശക്തികേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെയായിരുന്നു ആക്രമണം. സനായ്ക്കു പടിഞ്ഞാറും വടക്കുമായുള്ള വിമതരുടെ സൈനിക കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണമെന്നു പ്രദേശവാസികള്‍ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു. എന്നാൽ സഖ്യസേന ഇതിനോടു പ്രതികരിച്ചിട്ടില്ല.
രാജ്യാന്തര അംഗീകാരത്തോടെ അധികാരത്തിലെത്തിയ യെമൻ ഭരണകൂടത്തെ 2014ൽ ഹൂതി വിമതർ അട്ടിമറിക്കുകയായിരുന്നു. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്. തുടർന്നാണ് യുഎസ് പിന്തുണയോടെ 2015ൽ സൗദി സഖ്യസേന യെമനിൽ ഇടപെട്ടത്.