ഇനിയും മുന്നോട്ട് പോകണം; കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത് ഷാ
Mail This Article
ന്യൂഡൽഹി∙ കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി നേതൃയോഗത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. രാജ്യമാകെ അംഗത്വവിതരണത്തിനായി അഞ്ചംഗ സമിതിക്ക് രൂപം നല്‍കി.
കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തല്‍ക്കാലം പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ബിജെപി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
കേരളം അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആധാരമെന്ന് അമിത് ഷാ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ തുടങ്ങും. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ശിവ്‍രാജ് സിങ് ചൗഹാന്‍ അധ്യക്ഷനായി രൂപീകരിച്ച അഞ്ചംഗസമിതിയില്‍ ശോഭ സുരേന്ദ്രന്‍ അംഗമാണ്.
ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരും. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും പാര്‍ട്ടിയെ നയിക്കുക. സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്‍റാകാനാണ് സാധ്യത.
English Summary: Amit Shah replaces Amit Shah for now, BJP Cheif may continue