ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പക്ഷേ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും കാനം പറഞ്ഞു. വിശ്വാസികൾ ഞങ്ങളെ വിശ്വസിച്ചില്ല. വിശ്വാസത്തെ രാഷ്ട്രീയസമരമായി യുഡിഎഫും ബിജെപിയും മാറ്റി.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ പ്രതികൂലമായിട്ടുണ്ടാകാം. അകന്ന വിശ്വാസികളെ കാര്യം പറഞ്ഞു മനസിലാക്കി തിരികെ കൊണ്ടുവരും. ഭരണഘടനയ്ക്കു മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാൻ എൽഡിഎഫിനു സാധിക്കില്ല. തെറ്റിദ്ധാരണയുണ്ടാക്കി നേടിയ വിജയമാണിത്. സർക്കാർ 3 വർഷം ചെയ്തതൊന്നും തിരഞ്ഞെടുപ്പിൽ ചർച്ചയായില്ല. പൊലീസ് കമ്മിഷണറേറ്റിന് എതിരല്ല, പക്ഷേ പൊലീസിനു മജിസ്റ്റീരിയൽ അധികാരം നൽകാൻ പാടില്ല. എല്ലാ ഇടതുപക്ഷ പാർട്ടികളും ഇതിനെതിരാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതിനെ എതിർത്തതാണ്. അതു തുടരും. സിപിഎമ്മുമായി ഉഭയകക്ഷിചർച്ച നടത്തും.

ലളിതകലാ അക്കാദമി സ്വതന്ത്രസ്ഥാപനമാണ്. അതിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഒരു മന്ത്രിക്കും അവകാശമില്ല. ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ച ശേഷം ഇതുപോലെ ആരെങ്കിലും വിളിച്ചുപറഞ്ഞാൽ നാളെ അവാർഡ് മാറ്റുമോ?–കാനം ചോദിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ചു വോട്ടു വിഹിതത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുണ്ടായ അന്തരം വർധിച്ചതു ഗൗരവകരമാണ്. 2014ൽ 2 ശതമാനമായിരുന്ന വ്യത്യാസം ഇത്തവണ 12 ശതമാനമായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുന്നതിൽ മാധ്യമങ്ങളും ഒരു പങ്കു വഹിച്ചു.

എൻഎസ്എസുമായി ഇണക്കവുമില്ല, പിണക്കവുമില്ല. പരാജയത്തിന്റെ പശ്ചാത്തലത്തിൽ സമുദായസംഘടനകളുമായി ചർച്ചയ്ക്കില്ല. പിണറായി വിജയൻ ഇതേ ശൈലി പിന്തുർന്നാണു മുഖ്യമന്ത്രിയായതും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ജയിച്ചതും. ഇത്രയും വയസായ ഒരാളുടെ ശൈലി തങ്ങൾ വിചാരിച്ചാൽ മാറ്റാൻ കഴിയുമോയെന്നും കാനം ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com