ADVERTISEMENT

കൊച്ചി ∙ മേലുദ്യോഗസ്ഥനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നു കാണാതായ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർക്കുണ്ടായ അനുഭവം സേനയിൽ ആവർത്തിക്കാതിരിക്കാൻ ഇടപെടുമെന്നു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ‘ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും സത്യസന്ധതയുടെയും ആൾരൂപമാണ് ഇൻസ്പെക്ടർ നവാസ്. അദ്ദേഹം ചില അനുഭവങ്ങൾ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. സ്വന്തം ശരിപക്ഷങ്ങളിൽ ഉറച്ചുനിന്ന നവാസ് വലിയ മാനസിക സംഘർഷങ്ങളിലായിരുന്നു. പക്ഷെ അതിലൊന്നും തളരുന്ന പ്രകൃതക്കാരനല്ല നവാസ്’– കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

‘നവാസ് തിരിച്ചെത്തും. പക്ഷേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. നവാസ് സാറിനെ അറിയാത്തവർ ഒരു പക്ഷേ അദ്ദേഹം വെറുമൊരു ദുർബലനാണ് എന്ന് കരുതുന്നുണ്ടാകാം. പക്ഷേ അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം. കരുത്തനും ധീരനും സത്യസന്ധനുമായ മികച്ച പൊലീസ് ഓഫീസറാണ് നവാസ് സർ. അതുകൊണ്ടാണ് ഈ സംഭവം ഗൗരവമായി കാണേണ്ടത്.  സമഗ്രമായ അന്വേഷണം നടത്തി, ഉചിതമായ നടപടികൾ ഉണ്ടാകേണ്ടതാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടനാപരമായി ഏറ്റെടുക്കും’– സി.ആർ.ബിജു പറയുന്നു. 

സി.ആർ.ബിജുവിന്റെ കുറിപ്പിന്റെ പൂർണരൂപം: 

പ്രിയരേ,

ഇന്നലെയും ഇന്നുമായി നടക്കുന്ന ഒരു പ്രധാന ചർച്ച എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഐപി ആൻഡ് എസ്എച്ച്ഒ ആയിരുന്ന നവാസ് സാറിന്റെ തിരോധാനമാണ്. അദ്ദേഹത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പറയട്ടെ. അദ്ദേഹം ഒരു ഭീരുവല്ല. കാലത്തിന്റെ കുത്തൊഴുക്കിൽപെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയുടെയും നീതിയുടെയും സത്യസന്ധതയുടേയും അർപ്പണബോധത്തിന്റെയും ആൾരൂപമാണ്. 

അദ്ദേഹം സ്വന്തം നിലപാടുകളിൽ, അതായത് ശരിപക്ഷ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിനാൽ വലിയ മാനസിക സംഘർഷങ്ങളിലായിരുന്നു എന്ന കാര്യം ശരിയായിരിക്കാം. അതിൽ ചില വിഷമങ്ങൾ എന്നോടും പങ്കുവച്ചിട്ടുണ്ട്. പക്ഷേ അതൊന്നും തളർത്തുന്ന പ്രകൃതക്കാരനല്ല ഞാനറിയുന്ന നവാസ് സർ. മട്ടാഞ്ചേരിയിലേക്ക് ട്രാൻസ്ഫർ ആയി നിൽക്കുകയായിരുന്നു. പുതിയ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുമ്പ് ഒന്ന് മാനസിക ഉന്മേഷത്തിനായി മാറി നിൽക്കാൻ പോയതാകാം എന്ന് തന്നെ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. കാരണം ഞാനറിയുന്ന നവാസ് സാർ ഭീരുവല്ല. കരുത്തനാണ്. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത സത്യസന്ധതയുടെ ആൾരൂപമാണ്. 

കഴിഞ്ഞ ദിവസം എറണാകുളം എസിപിയുമായി ഉണ്ടായതായി പറയുന്ന കാരണങ്ങൾ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നും ഞാൻ കരുതുന്നില്ല. അതും ഒരു കാരണമാണ് എന്നുമാത്രം. ഭർത്താവ് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ അറിയാവുന്ന ആളെന്ന നിലയിലാകാം ആശങ്കയോടെ ഭാര്യ അദ്ദേഹത്തെ കാണാനില്ല എന്നു പരാതി നൽകിയത്.

എന്നാലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. നവാസ് സാറിനെ പോലെ സത്യസന്ധരും, മികവുറ്റവരുമായ നിരവധി നവാസുമാർ കേരള പൊലീസിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ഉള്ള നവാസുമാരെപോലും മാനസികമായി തകർക്കുന്ന ചില ശരികേടുകൾ പൊലീസിനുള്ളിൽ ഇന്നും നിലനിൽക്കുന്നു എന്ന് ഈ സംഭവം വിളിച്ചു പറയുന്നു. 

ഇത് ഗൗരവമായി കാണുകതന്നെ ചെയ്യും. നവാസ് സാർ തിരിച്ചെത്തിയാലും ഈ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി, ഉചിതമായ നടപടികൾ ഉണ്ടാകേണ്ടതാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടനാപരമായി ഏറ്റെടുക്കും. നവാസ് സാർ തിരിച്ചെത്തും. പക്ഷേ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. നവാസ് സാറിനെ അറിയാത്തവർ ഒരു പക്ഷേ അദ്ദേഹം വെറുമൊരു ദുർബലനാണ് എന്ന് കരുതുന്നുണ്ടാകാം.

പക്ഷേ അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം. കരുത്തനും, ധീരനും, സത്യസന്ധനുമായ മികച്ച പൊലീസ് ഓഫീസറാണ് നവാസ് സർ. അതുകൊണ്ടാണ് ഈ സംഭവം ഗൗരവമായി കാണേണ്ടതും. ഈ സംഭവത്തിന്റെ ഗൗരവം ഭരണനേതൃത്വത്തിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടേയും ശ്രദ്ധയിലേക്ക് ഇതിനകം തന്നെ കൊണ്ടുവന്നു കഴിഞ്ഞു. സമഗ്രമായ അന്വേഷണവും ഉചിതമായ നടപടികളും ഈ വിഷയത്തിൽ ഉണ്ടാകുക തന്നെ ചെയ്യും.

സി.ആർ.ബിജു
ജനറൽ സെക്രട്ടറി
കെപിഒഎ

English Summary: CI Navas is brave officer says Kerala Police Officers Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com