ADVERTISEMENT

കാരലൈന (യുഎസ്) ∙ അഞ്ചു പിഞ്ചോമനകളെ കൊന്ന പിതാവിനു വധശിക്ഷ. സൗത്ത് കാരലൈനയിലെ തിമോത്തി ജോണ്‍സിനാണു (37) യുഎസിലെ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതക പരമ്പരയിൽ ഇയാൾ കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മക്കളെ കൊന്ന മുൻ ഭർത്താവിനോട് ദയ കാണിക്കണമെന്ന യുവതിയുടെ അപേക്ഷ തള്ളിയാണു കോടതിയുടെ വിധിയെന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് 2014 ലാണ് കൊലപാതകക്കുറ്റത്തിനു തിമോത്തി ജോണ്‍സ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ലഹരിക്കടിമയായ ജോണ്‍സ്, ദാമ്പത്യം തകർന്ന വൈരാഗ്യത്തിലും മുൻ ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനുമാണു മക്കളെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മക്കളെ മുൻ ഭാര്യ അംബർ കൈസർക്ക് ഒരിക്കലും കിട്ടരുതെന്നു തിമോത്തി ആഗ്രഹിച്ചിരുന്നു.

അമ്മയുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നു സംശയിച്ചാണ് ആറു വയസ്സുള്ള മകൻ നഥാനെ കൊന്നതെന്നാണു ജോൺസിന്റെ കുറ്റസമ്മത മൊഴി. പിന്നാലെയാണു മറ്റു മക്കളെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. 8 വയസുകാരി മെറ, ഏഴുവയസുള്ള ഇലിയസ് എന്നിവരെ കഴുത്തു ഞെരിച്ചാണു കൊന്നത്. കഴുത്തു ഞെരിക്കാൻ തന്റെ കൈ വലുതായതിനാൽ രണ്ടും ഒന്നും വയസുള്ള ഗബ്രിയേൽ, അബിഗേൽ എന്നീ മക്കളെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊന്നതെന്നും ജോൺസ് കോടതിയിൽ മൊഴി നൽകി.

നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛനു ജന്മം നൽകി. ജോണിന്റെ അമ്മയ്ക്കു സ്‌കിസോഫ്രീനിയ എന്ന മാനസിക അസുഖമായിരുന്നു. ജോണിനു മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു. 

അച്ഛൻ‌ സ്ഥിരമായി പീഡിപ്പിച്ചിരുന്നെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടേതായി ആശുപത്രിയിൽനിന്നു ലഭിച്ച രേഖകളിൽ പറയുന്നതായി സാമൂഹിക പ്രവർത്തകരും അഭിഭാഷകനും കോടതിയെ ബോധിപ്പിച്ചു. മൂന്ന് തലമുറകളിലായി നടന്നു വന്ന പീഡനം, സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, വേശ്യാവൃത്തി, മയക്കുമരുന്ന് ഉപയോഗം, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെ ബാധിച്ചതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങളെ ഒന്നൊന്നായി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തിമോത്തി പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൃതശരീരങ്ങൾ പൊതിഞ്ഞ് തന്റെ എസ്‌യുവിയിൽ കൊണ്ടുവച്ചു. അമേരിക്കയുടെ തെക്കുകിഴക്കൻ പ്രവിശ്യകളിലൂടെ തുടർച്ചയായി ഒമ്പതു ദിവസം അലക്ഷ്യമായി വാഹനം ഓടിച്ചു െകാണ്ടിരുന്ന ഇയാൾ അലബാമയിലെ കാംഡെൻ എന്ന സ്ഥലത്തെ മലമുകളിൽ അഴുകിയ മൃതശരീരങ്ങൾ ഉപേക്ഷിച്ചു. തിരിച്ചുള്ള യാത്രയിൽ സംശയം തോന്നിയ ട്രാഫിക് പൊലീസുകാരൻ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തതോടെയാണ് അരുംകൊല ലോകമറിഞ്ഞത്. 

‘എന്റെ കുഞ്ഞുങ്ങളോട് യാതൊരു വിധത്തിലുള്ള ദയദാക്ഷിണ്യവും അയാൾ കാണിച്ചിരുന്നില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്കു വേണ്ടിയാണു ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊന്ന തിമോത്തിക്കു വധശിക്ഷ നൽകരുതെന്നു മുൻ ഭാര്യ അംബർ കൈസർ ആവശ്യപ്പെട്ടപ്പോൾ സൗത്ത് കാരലൈന കോടതിയിലുള്ളവർ അമ്പരന്നു. വാദം തുടരുന്നതിനിടെ, ജഡ്ജിമാരുടെ എന്ത് വിധിയും അംഗീകരിക്കാൻ തയാറാണെന്നും അംബർ വ്യക്തമാക്കി.

ജോൺസിനായി താൻ പ്രാർഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി എതിർക്കുന്നുവെന്നും അംബർ പറഞ്ഞു. ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്കു നയിച്ചത്. വിവാഹമോചന കേസ് നടത്താൻ അഭിഭാഷകനെ വയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലായിരുന്നു. കുഞ്ഞുങ്ങളെ നല്ല സാമ്പത്തിക നിലയും കംപ്യൂട്ടർ എന്‍ജിനീയറുമായ തിമോത്തിക്കു വിട്ടുകൊടുത്തു. ആഴ്ചയിൽ ഒരിക്കൽ മക്കളെ അയാളുടെ വീട്ടിൽചെന്ന് കാണാനും ദിവസവും ഫോണിൽ വിളിക്കാനുമുള്ള അനുമതിയും നേടി.

വിവാഹമോചനത്തിനുശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് അംബർ പറയുന്നു. ‘മക്കളെ അയാൾ‌ക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. കാണാൻ പോകാതിരുന്നതുകൊണ്ട് എനിക്ക് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്കു മരണതുല്യമാണ്’– കോടതി മുറിയിൽ അംബർ പൊട്ടിക്കരഞ്ഞു.

‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്, സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായിരുന്നു അയാൾ. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്കു നൽകുമെന്നു പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ - അംബർ പറഞ്ഞു. മകൻ നഥാന് എഴുതിയ കത്ത് കോടതിയിൽ വായിച്ചു. ‘മക്കളേ..നിങ്ങൾ മാത്രമാണ് ഈ അമ്മയുടെ ലോകം. നിങ്ങളെ തന്നതിൽ ദൈവത്തോടു തീർത്താൽ തീരാത്ത കടപ്പാടുണ്ട്..’. ഇതുവായിച്ചു വിതുമ്പിയ അംബറിനെ കണ്ട് കോടതിമുറിയിലിരുന്ന പലരുടെയും നിയന്ത്രണം വിട്ടെങ്കിലും തിമോത്തി ജോൺസ് കുലുങ്ങിയില്ല.

English Summary: South Carolina father who killed his 5 kids sentenced to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com