ഓഫിസിൽ ബോർഡ് വച്ച് ജോസ് കെ. മാണി; സിഎഫും ഉണ്ണിയാടനും പിജെയ്ക്കൊപ്പം
Mail This Article
കോട്ടയം∙ ജോസ് കെ മാണി എംപിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തതിനു പിന്നാലെ ജോസ് കെ. മാണി കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തി. ചെയർമാന്റെ മുറിക്കു പുറത്തു ജോസ് കെ. മാണിയുടെ പേരുള്ള ബോർഡ് സ്ഥാപിച്ചു.
കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പു സംബന്ധിച്ച നിയമ പോരാട്ടം തുടരുമെന്നു ജോസ് കെ. മാണി പറഞ്ഞു. കോടതി ഉത്തരവ് പരിശോധിക്കുമെന്നും പാർട്ടി പിളർന്നുവെന്നു കരുതുന്നില്ലെന്നും ജോസ്. കെ മാണി പറഞ്ഞു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷന്റേതെന്നും ജോസ്. കെ മാണി പറഞ്ഞു. അതേസമയം ചെയർമാനെ തിരഞ്ഞെടുത്തതിന് എതിരെയുള്ള നടപടി തീരുമാനിക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. രണ്ടു തട്ടിലായെങ്കിലും നിയമസഭയിൽ ഇരുകൂട്ടരും ഇന്ന് ഒരുമിച്ചു നിന്നു.
കേരള കോണ്‍ഗ്രസ് മാണി എന്ന പാര്‍ട്ടിയില്‍നിന്ന് ചിലര്‍ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ്, ഓഫിസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവർ ചേർന്ന് കേരള കോൺഗ്രസിനെ നയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
ചട്ടം ലംഘിച്ചാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ ,മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ചെയർമാൻ എന്ന ഔദ്യോഗിക നാമമോ ചെയർമാന്റ ഓഫിസോ ഉപയോഗിക്കാൻ പാടില്ല. ചെയർമാനെ തിരഞ്ഞെടുത്തതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.