ബിനോയ്ക്കെതിരായ ലൈംഗിക പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരിൽ
Mail This Article
മുംബൈ ∙ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ലൈംഗിക പീഡനം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടു മുംബൈ പൊലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി. എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. എസ്പി മറ്റൊരു പരിപാടിയിൽ ആയതിനാൽ വിശദ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.
ലൈംഗികപീഡന പരാതിയിൽ മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങി. ഓഷിവാര പൊലീസ് സ്റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുന്നത്. ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസില്‍ എഫ്ഐആർ മുംബൈ അന്ധേരി കോടതിയിൽ വെള്ളിയാഴ്ച സമർപ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്കു സാധ്യതയുണ്ട്.
സംഭവത്തിൽ കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കുട്ടികൾ ചെയ്യുന്നതിന് നേതാവിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കേസ് പൊതുസമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. ബിനോയ്ക്കെതിരായ ആരോപണം പാർട്ടിക്കെതിരെ ഉപയോഗിക്കരുതെന്നും ബാലൻ ആവശ്യപ്പെട്ടു.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി നൽകിയത്. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. തന്റെയും മകന്റെയും ജീവിതച്ചെലവിനായി 5 കോടി രൂപ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു. ഇൗ മാസം 13 നാണ് എഫ്ഐർ റജിസ്റ്റർ ചെയ്തത്.
English Summary: Binoy Kodiyeri Rape case: Mumbai police in Kerala