ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷപദവി ഒഴിയുന്നതിനിടെ കണ്ണീരണിഞ്ഞ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ശനിയാഴ്ച പുതിയ അധ്യക്ഷനായി മോഹൻ മർകാം ചുമതലയേൽക്കുന്ന ചടങ്ങിനിടെയാണ് ബാഗേൽ കരഞ്ഞത്. അഞ്ചു വർഷം മുൻപു വരെ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ നേതാക്കളെ നഷ്ടമായ പാർട്ടിയായിരുന്നു ഛത്തീസ്ഗഡിലെ കോൺഗ്രസ്. 2013 ലെ മാവോയിസ്റ്റ് ആക്രമണത്തിൽ എണ്ണം പറഞ്ഞ നേതാക്കൻമാരെയാണു കോൺഗ്രസിനു നഷ്ടമായത്. വി.സി. ശുക്ലയും നന്ദകുമാർ പട്ടേലുമടക്കം അരഡസനിലേറെ മുൻനിര നേതാക്കൾ നഷ്ടമായ പാർട്ടിയെ താങ്ങിയെണീപ്പിച്ചു കാലിൽ ഉറപ്പിച്ചു നിർത്തിയതു ഭൂപേഷ് ബാഗേലും ടി.എസ്. സിങ് ദേവും നടത്തിയ പോരാട്ടങ്ങളായിരുന്നു.

നേതാക്കളുടെ മരണവും പാർട്ടിയിലെ തമ്മിലടിയും തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവിയും മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസ് 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നടത്തിയ തിരിച്ചു വരവു സമാനതകളില്ലാത്തതായിരുന്നു. അജിത് ജോഗി പാർട്ടി വിട്ടതിനു ശേഷം കോൺഗ്രസ് നടത്തിയ സമാനതകളില്ലാത്ത തിരിച്ചുവരവു രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിക്കുകയും ചെയ്തു.

ബാഗേലിന്റെ നേതൃത്വത്തിലുളള മന്ത്രിസഭയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടുവെങ്കിലും നമോ തരംഗത്തിൽ അടിപതറി. ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ മാത്രമാണ് ഛത്തീസ്ഗഡിൽ കോൺഗ്രസിന് ജയിക്കാനായത്.

2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ട ശേഷമാണ് രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനായി ചുമതലയേൽപ്പിച്ചത്. അപ്പോൾ 2014 ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരുന്നു. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ആരംഭിച്ച പ്രചരണം ഛത്തീസ്ഗഡിൽ അധികാരത്തിൽ എത്തുന്നതുവരെ നമ്മൾ തുടർന്നു– ബാഗേൽ പ്രവർത്തകരോട് പറഞ്ഞു.

രമൺ സിങ്ങിന്റെ േനതൃത്വത്തിലുള്ള ബിജെപി സർക്കാറിനെ താഴെയിറക്കി 15 വർഷത്തിനു ശേഷമാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരത്തിൽ എത്തിയത്. കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 90ൽ 68 സീറ്റുകൾ കോൺഗ്രസ് നേടി. മുഖ്യമന്ത്രി ആയതിനാൽ നിരവധി ജോലികളുണ്ടെന്നും അതിനാൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്നും മാറ്റണമെന്നും ബാഗേൽ രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചിരുന്നു.                         

English Summary: Chhattisgarh Chief Minister Bhupesh Baghel tears up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com