ADVERTISEMENT

പത്തനംതിട്ട∙ രാജ്യത്തെ ദേശീയ പാതകളുടെ വികസനം സംബന്ധിച്ചു നിതി ആയോഗിന്റെ നിർദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനു സാധ്യതയേറി. ദേശീയ പാതകളുടെ ദൈർഘ്യം 2022ൽ രണ്ടു ലക്ഷം കിലോമീറ്ററാക്കുകയാണ് ലക്ഷ്യമെന്നും അതു നടപ്പാക്കുന്നതെങ്ങനെയെന്നുള്ള നിർദേശങ്ങളും നേരത്തെ നിതി ആയോഗ് കേന്ദ്രത്തിന് കൈമാറിയിരുന്നു. 2022 ലെ പുതിയ ഇന്ത്യ എന്ന് വിഭാവനം ചെയ്തു നിതി ആയോഗ് തയാറാക്കിയ വിദഗ്ധ നിർദേശങ്ങളാണ് കേന്ദ്രം നടപ്പാക്കാൻ പോകുന്നത്.

1.22 ലക്ഷം കിലോമീറ്റർ വരുന്ന ദേശീയ പാതകൾ 2022ൽ രണ്ടു ലക്ഷം കിലോമീറ്റർ ദൈർഘ്യമാക്കുന്നതിന് പദ്ധതി, 2020ൽ റോഡപകടങ്ങളുടെ നിരക്ക് ഇപ്പോഴത്തേതിന്റെ നേർപകുതി കുറയ്ക്കാൻ റോഡ് സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കാണ് മുൻതൂക്കം. 2001–02 ൽ 58.9 ദശലക്ഷം വാഹനങ്ങളായിരുന്നു ഇന്ത്യൻ റോഡുകളിൽ ഓടിയിരുന്നതെങ്കിൽ 2012–13 ൽ 182.4 ദശലക്ഷം വാഹനമായി ഇതു വർധിച്ചുവെന്നതിനാൽ നിരന്തരമായ റോഡ് വികസനം വേണമെന്നതാണ് നിതി ആയോഗ് നിർദേശിക്കുന്നത്.

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തണം. ഏറ്റവും കുറഞ്ഞത് 3.40 ലക്ഷം ബസുകളാണ് ഇതിനായി വേണ്ടത്. എന്നാൽ നിലവിൽ ഒരു ലക്ഷം ബസുകൾ കുറവാണെന്നാണ് കണക്കുകൾ. റോഡ് നിർമാണത്തിന്റെ ഗുണമേന്മയിൽ കുറവു വരുത്തുന്ന കരാറുകാർക്ക് വൻതുക പിഴയും ശിക്ഷയും നൽകുന്ന നിയമം വേണമെന്നും നിതി ആയോഗ് ശുപാർശ ചെയ്യുന്നു. ദേശീയ പാതയിൽ 789 സ്ഥലങ്ങളിൽ അപകടസ്ഥലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ആവശ്യമായ ഫ്ലൈഓവറുകളും അടിപ്പാതകളും നിർമിക്കും. ഇതിൽ 136 സ്ഥലങ്ങൾ സംസ്ഥാന പാതകളിലാണെന്നതിനാൽ സംസ്ഥാനങ്ങളുമായി ചേർന്നാകും നിർമാണം.

ഐടിഐകളിൽ റോഡ് നിർമാണം സിലബസിൽ ഉൾപ്പെടുത്തും. റോഡ് നിർമാണത്തിലെ പുതിയ മാർഗങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും അതു പ്രായോഗിക തലത്തിലെത്തിക്കുന്നതിനും റോഡ് മന്ത്രാലയത്തിന്റെ ബജറ്റിന്റെ ഒരു ശതമാനം മാറ്റിവയ്ക്കും. ഐടി വകുപ്പുമായി ചേർന്ന് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്നുമാണ് നിർദേശങ്ങൾ വ്യക്തമാക്കുന്നത്.

റെയിൽവെ

റെയിൽ ഗതാഗതത്തിൽ വേഗത വർധിപ്പിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വേഗത വർധിപ്പിക്കുന്നതിനുള്ള അടിസ്ഥാന നിർമാണപ്രവർത്തനങ്ങൾ ദിവസം ഏഴു കിലോമീറ്റർ എന്ന നിലയ്ക്കാണ് രാജ്യത്ത് നടക്കുന്നത്. ഇത് 2022ൽ 19 കിലോമീറ്റർ ആയി ഉയർത്തുമെന്നാണ് റെയിൽവെയുടെ ലക്ഷ്യം. ചരക്കു ടെയിനുകളുടെയും മെയിലുകളുടയും േവഗത മണിക്കൂറിൽ 80 കിലോമീറ്റാറായി 2022ൽ ഉയർത്തുകയാണ് ലക്ഷ്യം.

റെയിൽവെയുടെ ഭാഗമായി നഗരങ്ങളിലുള്ള സ്ഥലങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കുന്നതിന് പദ്ധതി തയാറാക്കും. ഇതിനായി സ്വകാര്യ പങ്കാളിത്തവും കൊണ്ടുവരും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 400 റെയിവെ സ്റ്റേഷനുകളിൽ 100 എണ്ണം പുനർവികസിപ്പിക്കും. സ്റ്റേഷൻ ശുചിത്വത്തിനു സമ്മാനം ഏർപ്പെടുത്തും. മികച്ച വൃത്തിയുള്ള സ്റ്റേഷനുകൾക്ക് അവാർഡ് നൽകും.

വ്യോമയാനം

103.75 ദശലക്ഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 2022ൽ 300 ദശലക്ഷം ആയി ഉയർത്താനാണ് കേന്ദ്രം പദ്ധതിയൊരുക്കുന്നത്. നിലവിലുള്ള എയർകാർഗോയും ഇരട്ടിയാക്കും. 3.3 ദശലക്ഷം ടൺ ആണ് ഇപ്പോൾ എയർ കാർഗോ വഴി കൊണ്ടുപോകുന്നതെങ്കിൽ അത് 6.5 ദശലക്ഷമാക്കി ഉയർത്താനാണ് തീരുമാനം. വിമാനത്താവളങ്ങളുടെ ശേഷി ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടി വിമാനയാത്രയ്ക്കായി വികസിപ്പിക്കും. 10 പ്രധാന വിമാനത്താവളങ്ങളുടെതാണ് ആദ്യം ചെയ്യുന്നത്. ആഭ്യന്തര സംവിധാനം സജീവമല്ലാത്ത 56 വിമാനത്താവളങ്ങളിൽ നിന്ന് ഉഡാൻ സർവീസുകൾ ശക്തിപ്പെടുത്തും.

കടൽ യാത്ര

വൻകപ്പലുകൾ അടുക്കാൻ പാകത്തിന് ഇന്ത്യൻ പോർട്ടുകളുടെ ആഴം കൂട്ടാൻ വിദേശ ഡ്രജ്ജിങ് ഗ്രൂപ്പുകളെ കൊണ്ടുവരും. ആഭ്യന്തര ജലപാതകളെ സംയോജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളുമായി ചേർന്നു പദ്ധതികളുമാണ് നിർദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com