‘ബാഹുബലി’ കരുത്തോടെ ചന്ദ്രയാൻ 2; ചരിത്ര യാത്രയ്ക്ക് ഇന്ത്യ– ചിത്രങ്ങൾ
Mail This Article
ബെംഗളൂരു ∙ ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–2 ഉപഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. 15ന് പുലർച്ചെ 2.15ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണു വിക്ഷേപണം. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡർ (വിക്രം), ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ (പ്രഗ്യാൻ) എന്നിവയുടെ ചിത്രങ്ങളാണ് ഐഎസ്ആർഒ പങ്കുവച്ചത്.
ബാഹുബലി എന്നു വിളിപ്പേരുള്ള ജിഎസ്എൽവി മാർക്ക്-3 റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കുന്ന ദൗത്യം സെപ്റ്റംബർ ആദ്യവാരം ചന്ദ്രോപരിതലത്തിൽ ഇറക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ പറഞ്ഞു. ദൗത്യത്തിനായി 3.84 ലക്ഷം കിലോമീറ്റർ ദൂരമാണു ബാഹുബലി സഞ്ചരിക്കുക.
ആറു ചക്രമുള്ള റോവറിന് 27 കിലോയും ലാൻഡറിനു 1.471 കിലോയുമാണു ഭാരം. ഓർബിറ്ററിനു മുകളിലായാണു ലാൻഡർ ഘടിപ്പിച്ചിട്ടുള്ളത്. ഭൂമിക്കു പുറത്തെ കനത്ത ചൂടിൽനിന്നു രക്ഷിക്കാനായി ഈ ഭാഗങ്ങളെ സ്വർണഫിലിം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വന്തമായി നിർമിച്ച ചന്ദ്രയാൻ–2 ഉപഗ്രഹത്തിന് ആകെ 3.8 ടൺ ആണ് ഭാരം. 14 ശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള സ്യൂട്ട് ഒപ്പമുണ്ട്. 14 ഭൗമദിനങ്ങളാണു റോവറിന്റെ ആയുസ്സ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ ദിവസവും അരക്കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കില്ല.
ചന്ദ്രന്റെ രാസഘടന, ധാതുക്കൾ, ജലകണികകൾ എന്നിവയെക്കുറിച്ചാണു പ്രധാനമായും പഠിക്കുക. ലാൻഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി, യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ച ഉപകരണവും ലാൻഡറിൽ ഉണ്ടാവും. സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രയാൻ–1 ഉപരിതലത്തിൽ ഇടിച്ചിറക്കുകയായിരുന്നു. യുഎസ്, ചൈന, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനിൽ പര്യവേക്ഷണ വാഹനങ്ങൾ ഇറക്കിയിട്ടുള്ളത്.
English Summary: First Images Of India's Chandrayaan-2, Pragyaan Rover. Lift Off Next Week