കൃഷി പരമപ്രധാനം, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണം: ഡോ.സുർജിത് എസ്. ഭല്ല
Mail This Article
കൊച്ചി ∙ സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ഏതു രാജ്യവും പരമപ്രധാനമായി കാണേണ്ടത് കാർഷിക മേഖലയുടെ വികാസത്തിനെന്നു ഫിനാൻസ് കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്‌ടാവും ന്യൂയോർക്ക് ആസ്‌ഥാനമായ ഒബ്‌സർവേറ്ററി ഗ്രൂപ്പ് എന്ന നയ ഉപദേശക സമിതി അംഗവുമായ ഡോ. സുർജിത് എസ്. ഭല്ല. ഇന്ത്യയിലെ കൃഷിരംഗത്തു നിസ്സാരമായ പരിഷ്‌കാരങ്ങൾ മാത്രമാണുണ്ടായിട്ടുള്ളതെന്നു മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണത്തിൽ സുർജിത് ചൂണ്ടിക്കാട്ടി.
മുൻ സർക്കാരുകളൊന്നും കൃഷി മേഖലയിൽ സമൂലപരിഷ്‌കരണത്തിനു തയാറായില്ല. നടപ്പാക്കിയ പരിഷ്‌കാരങ്ങളാകട്ടെ ലക്ഷ്യസാക്ഷാത്‌കാരത്തിന് സഹായകമായില്ല. അവശ്യ സാധന നിയമം, പൊതു വിതരണ സമ്പ്രദായം തുടങ്ങിയവ യഥാർഥത്തിൽ കർഷക വിരുദ്ധമാണെന്നു പറയാം.
കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കണമെങ്കിൽ ഉൽപാദനം പരമാവധി വർധിപ്പിക്കണം. ഇടനിലക്കാരും രാഷ്‌ട്രീയക്കാരും മറ്റും നടത്തുന്ന ചൂഷണം ഇല്ലാതായെങ്കിൽ മാത്രമേ ഉൽപന്നങ്ങൾക്ക് അർഹിക്കുന്ന വില കർഷകർക്കു ലഭിക്കുകയുള്ളൂ എന്നും സുർജിത് ഭല്ല അഭിപ്രായപ്പെട്ടു.
മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപതാമത്തേതായിരുന്നു സുർജിത്തിന്റേത്. എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ് വർഗീസ് മലയാള മനോരമയുടെ ഉപഹാരം സുർജിത്തിനു സമ്മാനിച്ചു. മലയാള മനോരമ ഫിനാൻസ് വൈസ് പ്രസിഡന്റ് സിജി ജോസഫ് സ്വാഗതവും ‘ദ് വീക്ക് ’എഡിറ്റർ ഇൻ ചാർജ് വി.എസ്. ജയസ്‌ചന്ദ്രൻ നന്ദിയും പറഞ്ഞു.