ADVERTISEMENT

പാലക്കാട് ∙ നിഗമനങ്ങളും പ്രവചനങ്ങളും തെറ്റിച്ച് ഇത്തവണ ശരാശരി 35 ശതമാനം മഴ കുറയാൻ സാധ്യതയെന്നു നിഗമനം. ഇതേ‍ാടെ സംസ്ഥാനത്തെ കാത്തിരിക്കുന്നതു വരൾച്ചയും കുടിവെളളക്ഷാമവുമെന്ന സൂചന ശക്തമായി. സ്വകാര്യ കാലാവസ്ഥ ഗവേഷണ ഏജൻസികളുടെ ഉൾപ്പെടെയാണ് ഈ വിലയിരുത്തൽ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദം ഉണ്ടായാൽ വരുംദിവസം മഴക്കുറവ് നികത്താനാകും.

നിലവിൽ അതിന്റെ സൂചനകളെ‍ാന്നുമില്ലെന്നാണ് കെ‍ാച്ചി റഡാർ ഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണം. രണ്ടാഴ്ചയായി കാലവർഷത്തിന് അനുകൂല അന്തരീക്ഷമില്ല. മാത്രമല്ല കാറ്റിനു പ്രതികൂലമായ( ആന്റി സൈക്ലേ‍ാൺ) സാഹചര്യം രൂപപ്പെട്ടു. പെ‍ാതുവേ മഴ കുറവാണെങ്കിലും സംസ്ഥാനത്തിന്റെ തെക്കുഭാഗത്താണ് അത് കൂടുതൽ. വടക്കൻ ജില്ലകളിൽ ഇടയ്ക്കു മഴ പെയ്യുന്നുണ്ട്. ഇന്നുവരെയുളള കണക്കനുസരിച്ചു സാധാരണ ഈ സീസണിൽ ലഭിക്കേണ്ടതിൽ 44 ശതമാനം മാത്രമാണു സംസ്ഥാനത്തെ മഴക്കുറവ്.

ജില്ലകളിൽ ഏറ്റവും കുറവ് ഇടുക്കിയിൽ, 58 ശതമാനം. പത്തനംതിട്ടയിലും വയനാട്ടിലും 54, തൃശൂരിൽ 52, ഏറണാകുളം 49, പാലക്കാട് 32 ശതമാനവും കുറവു രേഖപ്പെടുത്തി. മധ്യകേരളത്തിൽ ശരാശരി 43 ശതമാനം മഴയാണു കിട്ടിയത്. തിരുവനന്തപുരം ജില്ലയിൽ 26 ശതമാനത്തിന്റെ കുറവാണുള്ളത്.ശതമാനക്കണക്കിനും അളവിനുമെ‍ാക്കെ ഉപരിയാണു യാഥാർഥ്യമെന്നു കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴ 40 ശതമാനം വരെ കുറയാനുള്ള സാധ്യതയും തളളിക്കളയാനാകില്ല.

മിക്കയിടത്തും ഭൂഗർഭജലത്തിന്റെ അളവു കുറഞ്ഞു. കാലവർഷക്കാറ്റിനു ശക്തികുറഞ്ഞതാണ് ഇടുക്കിയിലും വയനാട്ടിലും സ്ഥിതി മേ‍ാശമാക്കിയത്. ഇവിടെ പലയിടത്തും കിണറുകളിലെ വെള്ളം വറ്റിതുടങ്ങി. വയനാട്ടിൽ വേനൽമഴ ശക്തമായതു ഗുണം ചെയ്തു. അടുത്തയാഴ്ചയേ‍ാടെ മഴ പെ‍ാതുവേ സജീവമാകുമെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. അതുവഴി മഴക്കുറവു നികത്താനാകും. കഴിഞ്ഞവർഷം മഴ കാര്യമായ ഇടവേളയില്ലാതെ പെയ്തു പ്രളയത്തിലെത്തിയെങ്കിൽ ഇത്തവണ ഇടവേളയാണു കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com