ADVERTISEMENT

തിരുവനന്തപുരം ∙ പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തിൽ എഴുപത്തഞ്ചോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ദേശാടനം, കരുണം, നാലു പെണ്ണുങ്ങൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്കാരം നേടി. ഷാജി എൻ.കരുൺ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.

പ്രശസ്ത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുൺ, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. സ്വാഭാവിക വെളിച്ചത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഛായാഗ്രഹണ ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം േനടി. ഇതു റെക്കോർഡാണ്. മങ്കട രവിവർമയും ഏഴു തവണ പുരസ്കാരം നേടിയിട്ടുണ്ട്.

ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കാണ് സംസ്ഥാന പുരസ്കാരം നേടിയത്. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.

ഡോ. ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേര’ത്തിലൂടെ 2016ലെ മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ എം.ജെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. (ഫയൽ ചിത്രം)
ഡോ. ബിജു സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേര’ത്തിലൂടെ 2016ലെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം, തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ എം.ജെ.രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. (ഫയൽ ചിത്രം)

പുനലൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്. സ്റ്റിൽ ഫൊട്ടോഗ്രഫറായിട്ടായിരുന്നു തുടക്കം. ഷാജി എൻ.കരുണിനോടൊപ്പവും പ്രവർത്തിച്ചു. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യ സ്വതന്ത്ര ചിത്രം. മകൻ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്ര ഛായാഗ്രാഹണത്തെ അക്കാദമിക മികവിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു എം.ജെ.രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമ മികച്ച ദൃശ്യാനുഭവമാക്കുന്നതിൽ അദ്ദേഹത്തിന്റെ  സംഭാവനകൾ ശ്രദ്ധേയമാണ്. ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English Summary: Cinematographer MJ Radhakrishnan Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com