വിശ്വാസവോട്ടിന് അനുമതി തേടി കുമാരസ്വാമി; ബിജെപി പണം ഉപയോഗിച്ചെന്ന് രാഹുൽ
Mail This Article
ബെംഗളുരു ∙ കർണാടക നിയമസഭയിൽ വിശ്വാസവോട്ടിന് അനുമതി തേടി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. പ്രശ്നപരിഹാരത്തിനു സമയം അനുവദിക്കണമെന്നും സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോടു കുമാരസ്വാമി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ വിമത കോൺഗ്രസ്– ജെഡിഎസ് എംഎല്‍എമാരെ മുംബൈ സബർബന്‍ പൊവായിലെ റിനൈസൻസ് ഹോട്ടലിലേക്കു മാറ്റി.
ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വിശ്വാസവോട്ടിന് അനുമതി തേടിയതെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ബിജെപിക്ക് ഇക്കാര്യത്തിൽ ഭയമാണ്. അവരുടെ ഇടയിൽ തന്നെ കറുത്ത ആടുകളും ഉള്ളതായി ബിജെപിക്ക് അറിയാമെന്നും അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. സംസ്ഥാന സർക്കാരുകളെ താഴെയിടാൻ ബിജെപി പണം ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതു നേരത്തേ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ റിസോർട്ടിലുള്ള 14 എംഎൽഎമാരിൽ നാലുപേർ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ബൈരതി ബസവരാജ്, എസ്.ടി.സോമശേഖർ, ശിവറാം ഹെബ്ബാർ, ബി.സി.പാട്ടീൽ എന്നിവരാണ് ക്ഷേത്രദർശനം നടത്തിയത്. ബെംഗളൂരുവിൽ സ്പീക്കർക്ക് രാജി സമർപ്പിച്ചശേഷം വ്യാഴാഴ്ച വൈകിട്ടാണ് വിമത എംഎല്‍എമാർ റിസോർട്ടിലേക്കു തിരിച്ചത്. നിയമസഭയുടെ 11 ദിവസത്തെ സമ്മേളനം വെള്ളിയാഴ്ച തുടങ്ങി. സഭയിൽനിന്നും ബിജെപി എംഎൽഎമാർ ബെംഗളുരുവിലെ റമദ റിസോർട്ടിലേക്കാണു പോയത്.
English Summary: Karnataka MLAs moved to resort; Rahul Gandhi hits out at BJP