‘കിരീടം’ ഈടുനൽകി സുൽത്താന്റെ പ്രണയം; ‘വിവാഹമോചനം’; വിടാതെ റഷ്യൻ സുന്ദരി
Mail This Article
ക്വാലലംപുർ ∙ 25കാരിയായ റഷ്യൻ സൗന്ദര്യറാണി ഒക്സാന വിവോഡിനയെ സ്വന്തമാക്കാൻ 49കാരനായ സുൽത്താൻ അഹമ്മദ് അഞ്ചാമനു അന്ന് നൽകേണ്ടി വന്നത് തന്റെ കിരീടമാണ്. ജൂൺ 2018 ൽ മോസ്കോയിൽ സർവ ആഡംബരങ്ങളോടെയായിരുന്നു വിവാഹം. ഒക്സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്.
ചരിത്രത്തിലാദ്യമായാണ് മലേഷ്യൻ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിഞ്ഞതും. സ്ഥാനമൊഴിഞ്ഞ സുൽത്താൻ മുഹമ്മദ് അഞ്ചാമനു പകരക്കാരനായി സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അധികാരമേറ്റു. മാസങ്ങൾക്കുള്ളിൽ റഷ്യൻ സുന്ദരിയും സുൽത്താൻ അഹമ്മദ് അഞ്ചാമനും വേർപിരിഞ്ഞതായി വാർത്തകൾ വന്നു. ഇവരുടെ വിവാഹമോചന വാർത്തകളുടെ പിന്നാമ്പുറം ചികയുകയാണ് മലേഷ്യയിലെയും റഷ്യയിലെയും മാധ്യമങ്ങൾ.
വിവാഹശേഷം റിഹാന ഒക്സാന പെട്ര എന്നു പേരുമാറ്റിയിരുന്നു ഒക്സാന വിവോഡിന. പ്രണയസാഫലത്തിനായി കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ രാജാവിന്റെ ദാമ്പത്യ ബന്ധം ഉലച്ചിലാണെന്ന് മാസങ്ങൾക്കു മുൻപ് തന്നെ റഷ്യൻ മാധ്യമങ്ങൾ വാർത്ത നൽകി. റിയാലിറ്റി ഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി നീന്തല്‍ക്കുളത്തില്‍ ഒക്സാന ഇഴുകിചേർന്നു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതും രാജകുടുംബത്തിന്റെ എതിർപ്പുമാണ് പ്രധാനകാരണങ്ങളായി ഇവർ ചൂണ്ടിക്കാണിച്ചത്. രാജ്യാന്തര മാധ്യമങ്ങളും ഇരുവരും അകന്നതായി വാർത്തകൾ നൽകി. ജൂലൈ ഒന്നിന് ഇരുവരും വിവാഹമോചിതരായെന്ന വാർത്ത നൽകിയതിനു പിന്നാലെ വിവാഹമോചന സർട്ടിഫിക്കറ്റും മാധ്യമങ്ങൾ പുറത്തുവിട്ടു.
എന്നാൽ അതെല്ലാം നിരാകരിക്കുന്നതാണ് ഒക്സാനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. മേയിൽ ദമ്പതികൾക്കു പിറന്ന ഇസ്മയില്‍ ലിയോണ്‍ മലേഷ്യയുടെ രാജാവുമാകുമെന്നാണ് ഒക്‌സാനയുടെ അവകാശവാദം. ജൂലൈ ഒന്നിന് വിവാഹമോചനം നേടിയെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് ജൂലൈ ആറിന് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒക്സാന പങ്കുവച്ചത്. കഴിഞ്ഞ ദിവസവും ഇരുവരുടെയും വൈകാരിക ബന്ധം പ്രകടമാകുന്ന ചിത്രങ്ങളും വിഡിയോയും ഇന്‍സ്റ്റഗ്രാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
കൊട്ടാരത്തിൽ ഒക്സാനയ്ക്ക് ഒൗദ്യോഗിക പദവികൾ ഒന്നും തന്നെ നൽകിയിരുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ജേക്കബ് അരാബോ എന്ന ജൂവലറിയുടമയായിരുന്നു ഒക്സാനയെയും മുൻ മലേഷ്യൻ രാജാവിനെയും ഒന്നിപ്പിച്ചത്. തനിക്കായി ജീവിതം 100 ശതമാനവും അര്‍പ്പിക്കാന്‍ തയാറുള്ള സ്‌നേഹനിധിയാണ് ഭര്‍ത്താവെന്ന് ഒക്‌സാന പറയുന്നു. 2016 ഡിസംബറിലാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അധികാരമേറ്റത്. രാജഭരണം നിലനിൽക്കുന്നതും മുസ്‌ലിം ഭൂരിപക്ഷ രാജ്യവുമായ മലേഷ്യയിൽ അഞ്ചു വർഷം കൂടുമ്പോഴാണ് പുതിയ രാജാവ് അധികാരം ഏൽക്കുന്നത്. അധികാരമാറ്റത്തിന് രണ്ട് വർഷം ബാക്കിനിൽക്കെയായിരുന്നു സുൽത്താൻ മുഹമ്മദ് അഞ്ചാമന്റെ സ്ഥാനത്യാഗം.
1957ൽ സ്വാതന്ത്യ്രം നേടിയതിനെത്തുടർന്ന് ഒൻപതു പരമ്പരാഗത മലയ് രാജകുടുംബങ്ങൾ മാറിമാറിയാണു മലേഷ്യയുടെ രാജസ്‌ഥാനം വഹിക്കുന്നത്. രാജ്യത്തെ ഒൻപതു രാജകുടുംബങ്ങളും ചേർന്നാണു രാജാവിനെ തിരഞ്ഞെടുക്കുക. ഭരണഘടനയനുസരിച്ച് ഒൻപതു സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ഊഴമനുസരിച്ചു രാജാവാകും. അഞ്ചു വർഷമാണ് കാലാവധി. പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം, ദയാഹര്‍ജികളില്‍ തീരുമാനമെടുക്കല്‍ തുടങ്ങി നിര്‍ണായകമായ ചില ചുമതലകള്‍ രാജാവാണ് നിര്‍വഹിക്കുന്നത്.
1990ല്‍ ആദ്യം അധികാരത്തിലെത്തിയപ്പോള്‍ മഹാതീര്‍ മുഹമ്മദാണ് രാജാവിന്‍റെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കിയത്. പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായഭിന്നതകളും പരസ്യമായിരുന്നു. മഹാതീറിന്‍റെ രണ്ടാംവരവില്‍ അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ വൈകിച്ചത് സുല്‍ത്താനാണ്. കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാനമൊഴിയുന്ന ആദ്യ രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ്.
2004 ല്‍ തെങ്ഗു സുബൈദ തെങ്ഗു നൂറുദ്ദിൻ എന്ന തായ് യുവതിയെയാണ് സുൽത്താൻ മുഹമ്മദ് ആദ്യമായി വിവാഹം ചെയ്തത്. 2008 ൽ ഇവരുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി. ആദ്യവിവാഹത്തിൽ രാജാവിന് കുഞ്ഞുണ്ടാകാതിരുന്നതാണ് ബന്ധം വേർപെടുത്താൻ കാരണമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ, കുഞ്ഞ് പിറന്നിട്ടും ഒക്സാന വിവോഡിനയെ രാജാവ് ഉപേക്ഷിച്ചത് എന്തിനാണെന്ന് അറിയില്ലെന്നു കൊട്ടാരവുമായി അടുപ്പമുള്ളവർ പറയുന്നു.
English Summary: Kelantan Sultan’s Russian wife posts video with king saying ‘there’s a lot of understanding’ in their relationship