ക്യാംപസുകളിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; വിദ്യാഭ്യാസത്തിനു സമാധാനം വേണം: ഗവർണർ
Mail This Article
തിരുവനന്തപുരം ∙ ക്യാംപസുകളുടെ പ്രവര്‍ത്തനത്തിനു പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. നിലവാരമുള്ള വിദ്യാഭ്യാസത്തിനു ക്യാംപസുകളില്‍ സമാധാനം വേണം. ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ഗവര്‍ണർ പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രസ്താവന.
യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ എസ്എഫ്ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെ ഗവർണർ പി.സദാശിവം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ അടിയന്തര തിരുത്തൽ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. പിഎസ്‌സി പരീക്ഷ സംബന്ധിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാൻ തിങ്കളാഴ്ച എത്തണമെന്നു പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിനോടും ഗവർണർ ആവശ്യപ്പെട്ടു.
പരീക്ഷാ കേന്ദ്രങ്ങളിൽനിന്ന് ഉപയോഗിക്കാത്ത എത്ര ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന ഗവർണറുടെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാൻ വിസിക്കു സാധിച്ചില്ല. ഇപ്പോഴും വ്യക്തതയില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ഗവർണർ, അടിയന്തര നടപടി വേണമെന്നു കർശന നിർദേശം നൽകി. പിഎസ്‌സി ചെയർമാൻ വിദേശത്തായതിനാൽ അദ്ദേഹത്തോടു വിശദാംശങ്ങളുമായി തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കു ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.