ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയുടെ സുൽത്താനയ്ക്കു തലസ്ഥാന മണ്ണിൽ അന്ത്യവിശ്രമം. അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭൗതികശരീരം ആയിരങ്ങളെ സാക്ഷിയാക്കി പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. കശ്മീരി ഗേറ്റിലെ യമുനാ നദിക്കരയിലുള്ള നിഗംബോദ് ഘട്ടിലായിരുന്നു സംസ്‌കാരച്ചടങ്ങുകൾ. സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട ആളുകൾ പങ്കെടുത്തു. 

ഷീല ദീക്ഷിതിന്റെ വസതിയായ ഡൽഹി നിസാമുദ്ദീനിലെ വീട്ടിൽ നിരവധി പ്രമുഖരാണ് ഇന്നലെയും ഇന്നുമായി അന്ത്യോപചാരം അർപ്പിക്കാനായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി,  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കെ.സി.വേണുഗോപാല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി, മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.‌ 

ഉച്ചയ്ക്കു കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിനുവച്ച ഭൗതീകശരീരത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവരും അന്ത്യാ‍ഞ്ജലി അർപ്പിച്ചു. വിദേശത്തുള്ള രാഹുൽ ഗാന്ധി, ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതിനെ ഫോണിൽ വിളിച്ചു അനുശോചനം അറിയിച്ചു. കോൺഗ്രസ് ആസ്ഥാനത്തുനിന്നു വിലാപയാത്രയായാണ് ഭൗതീകശരീരം നിഗംബോദ് ഘട്ടിലേക്കു കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ശനിയാഴ്ച വൈകിട്ട് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു ഷീല ദീക്ഷിതിന്റെ അന്ത്യം.

English Summary: Sheila Dikshit Cremated In Delhi With State Honours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com