ആദ്യം ‘അടിയേറ്റു’ വീണു, ഇപ്പോൾ തലപ്പത്ത് ബിജെപി; കർണാടകയിൽ സംഭവിച്ചത്?
Mail This Article
അയൽസംസ്ഥാനമായ കർണാടകയിൽ അധികാരത്തിനു വേണ്ടിയുള്ള പോര് കൗതുകത്തോടെയാണു കേരളം കണ്ടത്. ആ അതിനാടകീയതയുടെ നാൾവഴി...
2018 മേയിലായിരുന്നു കർണാടകയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്. 104 സീറ്റിൽ ജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഗോവയിലും മണിപ്പുരിലും മേഘാലയയിലുമെല്ലാം ബിജെപി പ്രയോഗിച്ചു വിജയിച്ച തന്ത്രം കോൺഗ്രസ് തിരിച്ചു പ്രയോഗിക്കുന്നതാണു കർണാടകയിൽ കണ്ടത്. 78 സീറ്റു നേടിയ കോൺഗ്രസ് 38 സീറ്റു നേടിയ ജനതാദൾ (എസ്)–ബിഎസ്പി (37+1) സഖ്യത്തിനൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു.
തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപു തന്നെ സംസ്ഥാനത്തെ കാറ്റെങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നു. ത്രിശങ്കു സഭയുടെ സാധ്യതകളിലേക്കാണ് എക്സിറ്റ് പോളുകളും വിരൽ ചൂണ്ടിയത്. ഭൂരിപക്ഷം കിട്ടാതെ വന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാതിരുന്നാൽ തുടങ്ങി മൂന്നു സാധ്യതകളുടെയും അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനറൽ സെക്രട്ടറി വേണുഗോപാലിന് നേരത്തേ തന്നെ അനുമതി നൽകിയിരുന്നു. ജനതാദളിനെ കൂടെക്കൂട്ടി ‘കീപ്പ് ഔട്ട്’ ബിജെപി എന്നതായിരുന്നു പദ്ധതി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യം ഇതിനെ എതിർത്തെങ്കിലും മേയ് 15നു ഫലം വന്നതോടെ തീരുമാനം മാറ്റേണ്ടി വന്നു. സംസ്ഥാനത്തു മൂന്നാം സ്ഥാനത്തിരിക്കേണ്ട പാർട്ടിക്ക് മുഖ്യമന്ത്രിപദം എന്ന മോഹനവാഗ്ദാനം മുന്നിൽവച്ചതോടെ, ദൾ നേതാക്കളായ എച്ച്.ഡി.ദേവെ ഗൗഡയും, കുമാരസ്വാമിയും സമ്മതം മൂളി. 15നു വൈകിട്ട് നാലിനു തന്നെ ദളിനുള്ള പിന്തുണക്കത്തു നൽകാൻ ശ്രമിച്ചെങ്കിലും ഗവർണർക്കു സമയമുണ്ടായിരുന്നില്ല. പിറ്റേന്നു നിയമസഭാകക്ഷി യോഗത്തിനു പിന്നാലെ കോൺഗ്രസ് നേതാക്കൾക്കു കാര്യങ്ങളുടെ ഗതി ബോധ്യപ്പെട്ടു: ഗവർണർ ക്ഷണിക്കുക ബിജെപിയെയായിരിക്കും. രാത്രി സുപ്രീം കോടതിയെ സമീപിക്കുകയാണ് ഏക മാർഗം. സർക്കാരുണ്ടാക്കാൻ യെഡിയൂരപ്പയെ ക്ഷണിച്ചും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമനുവദിച്ചുമുള്ള ഗവർണർ വാജുഭായ് വാലയുടെ നടപടി കോൺഗ്രസും ജെഡിഎസും സംയുക്ത ഹർജിയിൽ കോടതിയിൽ ചോദ്യം ചെയ്തു.
സുപ്രീംകോടതിയിൽ നിയമപരമായി നീങ്ങുന്നതിനിടെ കുതിരക്കച്ചവടത്തിന്റെ സൂചനകളും തെളിഞ്ഞു തുടങ്ങി. അതോടെ കോൺഗ്രസ്, ദൾ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റി. കർണാടകയിലെ കോൺഗ്രസിന്റെ കരുത്തൻ ഡി.കെ.ശിവകുമാറിനായിരുന്നു അവിടെ എംഎൽഎമാരുടെ ‘സംരക്ഷണച്ചുമതല’. പക്ഷേ റിസോർട്ടിലെ എംഎൽഎമാർക്കും ബിജെപി ദൂതന്മാരുടെ സന്ദേശം ലഭിച്ചു തുടങ്ങിയതോടെ എല്ലാവരുമായി കൊച്ചിക്കു പോകാൻ തീരുമാനിച്ചു. വിമാനം തയാറാക്കിയപ്പോൾ വിമാനത്താവളത്തിൽനിന്നു യാത്രാനുമതിയില്ല. വിമാനയാത്ര മുടങ്ങിയേക്കുമെന്നു മുന്നിൽ കണ്ടു ബസുകൾ ഏർപ്പാടാക്കിയതു ഗുണമായി.
പുതുച്ചേരിയിലേക്കു പോകുന്നെന്നു പ്രചാരം കൊടുത്തെങ്കിലും പോയതു ഹൈദരാബാദിലേക്ക്. രാത്രി യാത്ര ചെയ്തു ഹൈദരാബാദിലെത്തുന്നതിനിടെ സാമാജികർക്ക് ബിജെപി ക്യാംപിൽനിന്നു വിളി വന്നുകൊണ്ടേയിരുന്നു. അവയെല്ലാം ഒന്നുവിടാതെ റിക്കോർഡു ചെയ്തതു പിന്നീടു ഗുണപ്പെട്ടു. കുതിരക്കച്ചവടത്തിനു ബിജെപി നേതാക്കൾ ശ്രമിക്കുന്നതിനു കോടതിയിൽ തെളിവായി സമർപ്പിച്ചു. യെഡിയൂരപ്പയും മകൻ ബി.വൈ. വിജയേന്ദ്രയും ഉൾപ്പെടെയുള്ളവരുടേതെന്ന് ആരോപിച്ച് കൂറുമാറ്റ പ്രേരണയ്ക്കു തെളിവായി നാല് ഓഡിയോ ക്ലിപ്പുകൾ കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു. അതിനിടെ സുപ്രീം കോടതി വിധി വന്നു.
ഗവർണറെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പിഴവ് തിരുത്തുക, ആ തിരുത്തൽ അതിരുകടക്കാതെ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക – അതാണു മേയ് 17നും 18നുമായി നാലു മണിക്കൂറിലേറെ വാദം കേട്ടശേഷം സുപ്രീം കോടതി ചെയ്തത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തടയുന്നതു ഗവർണറുടെ അധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നു കോടതി വിലയിരുത്തി. ഗവർണർക്കു യെഡിയൂരപ്പ നൽകിയ കത്തുകൾ തർക്കവിഷയമാണെന്നും പിന്നീടു വിശദമായി പരിശോധിക്കാമെന്നും വ്യക്തമാക്കിയ കോടതി, ഹർജിക്കാരുടെ പ്രധാനചോദ്യം എടുത്തുപറഞ്ഞു: 104, 117– ഏതാണു വലിയ സംഖ്യ?
ഭരണഘടനയുടെ 361–ാം വകുപ്പ് ഗവർണറുടെ നടപടികൾക്കു സംരക്ഷണം നൽകുന്നുവെന്നു കേന്ദ്രവും കർണാടക സർക്കാരും വാദിച്ചു. എങ്കിൽത്തന്നെ ഗവർണറുടെയെന്നല്ല, രാഷ്ട്രപതിയുടെയും നടപടികളും തീരുമാനങ്ങളും പുനഃപരിശോധിക്കാൻ സുപ്രീം കോടതിക്കു സാധിക്കുമെന്നു ഹർജിക്കാരും. അതു കോടതി ശരിവച്ചു. തുടർന്നാണ് 15 ദിവസംകൊണ്ടു ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന ഗവർണറുടെ തീരുമാനത്തെ ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുടെ പ്രത്യേക ബെഞ്ച് തിരുത്തിയത്. സാവകാശം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി എത്രയും വേഗം വിശ്വാസ വോട്ടെടുപ്പു വേണമെന്നും കോടതി നിലപാടെടുത്തു. എല്ലാം സുതാര്യമാക്കാൻ ജനങ്ങൾക്കു കാണാനാകും വിധം വോട്ടെടുപ്പു നടപടികളുടെ ലൈവ് സംപ്രേഷണത്തിനും കോടതി നിർദേശം നൽകി.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ, അധികാരമേറ്റ് 56–ാം മണിക്കൂറിൽ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ രാജിവച്ചു. സർക്കാർ രൂപീകരണത്തിനുള്ള ബിജെപി ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണർ ദൾ-കോൺഗ്രസ് സഖ്യത്തെ ക്ഷണിച്ചു. ഇരു പാർട്ടികളുടെയും സംയുക്ത നിയമസഭാകക്ഷി യോഗത്തിനു ശേഷം കുമാരസ്വാമി രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുൻപു തന്നെ തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു.
വിശ്വാസവോട്ടെടുപ്പ് ദിവസം കോൺഗ്രസ് എംഎൽഎമാരായ പ്രതാപ് ഗൗഡ പാട്ടീലിനെയും ആനന്ദ് സിങ്ങിനെയും കാണാതായെങ്കിലും വൈകിട്ടോടെ ഇരുവരും തിരിച്ചെത്തി. രണ്ടു വട്ടം ബിജെപി എംഎൽഎയും മന്ത്രിയുമായിരുന്ന ആനന്ദ് സിങ് പാർട്ടിയുമായി ഇടഞ്ഞ് 2017 ഫെബ്രുവരിയിലാണു കോൺഗ്രസിൽ ചേർന്നത്. 2008ൽ ബിജെപി എംഎൽഎ ആയിരുന്ന പ്രതാപ് ഗൗഡയാകട്ടെ, 2013ൽ കോൺഗ്രസ് ക്യാംപിലേക്കു മാറിയ വ്യക്തിയാണ്. ഹോട്ടലിൽ തങ്ങുകയായിരുന്ന ഇവരെ ബിജെപി തടഞ്ഞു വച്ചിരിക്കുകയായിരുന്നെന്നായിരുന്നു കോൺഗ്രസ് ആരോപണം. തുടർന്നു പൊലീസ് സംഘത്തോടൊപ്പം കോൺഗ്രസ് നേതാക്കൾ ക്രസന്റ് റോഡിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ എത്തി. വോട്ടെണ്ണൽ ദിവസം മുതൽ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതിരുന്ന ആനന്ദിനോടും പ്രതാപിനോടും സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നു. ഉച്ചയൂണിന് തൊട്ടു മുൻപ് പ്രതാപ് ഗൗഡ പാട്ടീൽ വൻ പൊലീസ് അകമ്പടിയോടെ സഭയിലെത്തി. ഉച്ചയൂണിനു ശേഷം സഭ ചേരുമ്പോൾ ആനന്ദ് സിങ്ങുമെത്തിയതോടെ അഭ്യൂഹങ്ങൾക്കു പരിസമാപ്തി.
വിശ്വാസവോട്ടെടുപ്പിനൊടുവിൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദൾ (എസ്)– കോൺഗ്രസ് സഖ്യസർക്കാർ അധികാരമേറ്റു. ജയനഗർ, രാജരാജേശ്വരി നഗർ, രാമനഗർ, ജാംഖണ്ഡി എന്നിവിടങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകളും നടന്നിരുന്നു. ഇതിൽ രാജരാജേശ്വരി നഗറിലും ജയനഗറിലും ജാംഖണ്ഡിയിലും കോൺഗ്രസിനായിരുന്നു ജയം. ഇവിടങ്ങളിലെല്ലാം ജെഡി(എസ്) കോൺഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. രാമനഗറിൽ കുമാരസ്വാമിയുടെ ഭാര്യ അനിത ജെഡി(എസ്) സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് പിന്തുണയോടെ ജയിച്ചു കയറി. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തിയതോടെ ബിജെപി തന്ത്രങ്ങള്‍ കൂടുതൽ ശക്തമാക്കി. അതെത്തി നിന്നതാകട്ടെ കുമാരസ്വാമി സർക്കാറിനെ താഴെവീഴ്ത്തുന്ന അവസ്ഥയിലും. എന്താണു സംഭവിച്ചത്?
∙ 2018 ജൂൺ–ജൂലൈ
സഖ്യസർക്കാരിന്റെ ആദ്യമാസത്തിൽതന്നെ അസ്വാരസ്യം ഉടലെടുത്തു. മന്ത്രിസഭയിൽ ഉൾപ്പെടാത്തതിൽ അതൃപ്തരായ എംഎൽഎമാർ ബിജെപിയിലേക്കു മാറുമെന്നു ഭീഷണി മുഴക്കി. ഡി.കെ.ശിവകുമാറിന്റെ തന്ത്രജ്ഞതയിൽ കൊഴിഞ്ഞുപോക്കു തടയാനായി. കുമാരസ്വാമി മന്ത്രിസഭ വികസിപ്പിച്ചതോടെ എംഎൽഎമാരുടെ വിമതസ്വരങ്ങൾ അടങ്ങി. സഖ്യസർക്കാരിനെ മുന്നോട്ടുനയിക്കുന്നതിലെ പ്രയാസങ്ങളെപ്പറ്റി മുഖ്യമന്ത്രി കുമാരസ്വാമി പൊതുവേദിയിൽ മനസ്സുതുറന്നു. സർക്കാരിനെതിരെ രണ്ട് കോൺഗ്രസ് എംഎൽഎമാർ പരസ്യമായി രംഗത്തെത്തി. ഇവർക്ക് കോൺഗ്രസിന്റെ നോട്ടിസ്.
∙ 2018 ഓഗസ്റ്റ്–സെപ്റ്റംബർ
അതൃപ്തരായ 10 കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി സംഭാഷണം തുടങ്ങി. എം.ബി.പാട്ടീൽ, എം.ടി.ബി.നാഗരാജ്, സതീഷ് ജാർക്കിഹോളി, രാമലിംഗ റെഡ്ഡി, റോഷൻ ബെയ്ഗ് തുടങ്ങിയ എംഎൽഎമാർ സഖ്യസർക്കാരുമായി നീരസത്തിൽ. ഓപറേഷൻ താമരയുടെ മൂന്നാം പതിപ്പിനു ബിജെപി തുടക്കമിട്ടതായി അഭ്യൂഹം. ഭരണപക്ഷത്തെ 15 എംഎൽഎമാർ സമീപിച്ചതായി മുതിർന്ന ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ. നാലുമാസം പ്രായമുള്ള കുമാരസ്വാമി സർക്കാരിനെ വീഴ്‍ത്താൻ ബിജെപി ഭരണഘടനാവിരുദ്ധ ശ്രമങ്ങൾ നടത്തുന്നതായി ഭരണപക്ഷത്തിന്റെ ആരോപണം.
∙ 2018 ഒക്ടോബർ–നവംബർ
കോൺഗ്രസുമായുള്ള സഖ്യം ബിഎസ്പി അധ്യക്ഷ മായാവതി ഉപേക്ഷിച്ചതിനെ തുടർന്ന് ഏക എംഎൽഎ മഹേഷ് മന്ത്രിസഭയിൽനിന്ന് പുറത്തായി. പിന്തുണ തുടർന്നു. രണ്ടുവീതം നിയമസഭാ, ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് മൂൻതൂക്കം. ഒരു ലോക്സഭാ സീറ്റിൽ മാത്രമായി ബിജെപി വിജയമൊതുങ്ങി.
∙ 2018 ഡിസംബർ– 2019 ജനുവരി
സ്വതന്ത്ര എംഎൽഎമാരായ ശങ്കറും നാഗേഷും സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബിജെപി പക്ഷത്തേക്കു മാറി. സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം വിജയിക്കാത്തതിനാൽ രണ്ടു പേരും മടങ്ങി. ശങ്കറും നാഗേഷും വീണ്ടും പിന്തുണ പിൻവലിച്ചു, പിന്നാലെ തിരിച്ചെത്തി. ശങ്കർ പിന്നീട് കോൺഗ്രസിൽ ചേർന്നു. നാഗേഷ് ചാഞ്ചാട്ടക്കാരനായ സ്വതന്ത്രനായി തുടർന്നു.
∙ 2019 ഫെബ്രുവരി
7 കോൺഗ്രസ് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും സഭാ നടപടികളിൽനിന്ന് വിട്ടുനിന്നതോടെ നാടകത്തിന്റെ മട്ടുമാറി. ഇവരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നും 30– 40 കോടി രൂപ വീതം വാഗ്ദാനമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. മുംബൈയിലെ ഹോട്ടലിൽ ആയിരുന്നെന്നു കരുതുന്ന എംഎൽഎമാർ ദിവസങ്ങൾക്കുശേഷം തിരിച്ചെത്തി.
∙ 2019 മാർച്ച്–ഏപ്രിൽ
വിമത കോൺഗ്രസ് എംഎൽഎ ഉമേഷ് ജാദവ് രാജിവച്ച് ബിജെപിയിൽ. പൊതുതിരഞ്ഞെടുപ്പിൽ ഗുൽബർഗ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി ഉമേഷ് ജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റോടെ ബിജെപിക്കു വമ്പൻ വിജയം. 2 ലോക്സഭാ സീറ്റിലേക്കു സഖ്യസർക്കാർ ചുരുങ്ങി. താൻ ഉടൻ രാജിവയ്ക്കുമെന്ന സൂചനയുമായി കോൺഗ്രസ് എംഎൽഎ രമേഷ് ജാർക്കിഹോളി രംഗത്ത്.
∙ 2019 മേയ്
20 വിമതർ ബിജെപിയിൽ ചേരുമെന്നും ഇടക്കാല തിരഞ്ഞെടുപ്പാണു ബിജെപി ആഗ്രഹിക്കുന്നതെന്നും യെഡിയൂരപ്പ. രമേഷ് ജാർക്കിഹോളി, ഡോ. കെ.സുധാകർ എന്നിവർ യെഡിയൂരപ്പയുമായി ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി റോഷൻ ബെയ്ഗ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. വിമതരുമായി അനുനയത്തിനു കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും കെ.സി.വേണുഗോപാലും ബെംഗളൂരുവിലെത്തി.
∙ 2019 ജൂൺ
നഗര, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻമുന്നേറ്റം. സ്വതന്ത്ര എംഎൽഎ എച്ച്.നാഗേഷ്, കെപിജെപി എംഎൽഎ ആർ.ശങ്കർ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വികസനം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് റോഷൻ ബെയ്ഗിനു സസ്പെൻഷൻ. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജംബോ കമ്മിറ്റി പിരിച്ചുവിട്ടു. വേദന സഹിച്ചാണു സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നു കുമാരസ്വാമി. കാളകൂട വിഷം കഴിച്ച ശിവനെപ്പോലെ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി പദമെന്നു മുൻപൊരിക്കലും അദ്ദേഹം പറഞ്ഞിരുന്നു.
∙ 2019 ജൂലൈ 1–10
കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിങ്, രമേഷ് ജാർക്കിഹോളി എന്നിവർ സ്പീക്കർക്ക് രാജി നൽകി. ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥിന്റെ നേതൃത്വത്തിൽ ഭരണസഖ്യത്തിലെ 13 എംഎൽഎമാർ കൂട്ടത്തോടെ രാജിവച്ചു. ഇവരിൽ 11 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നു യെഡിയൂരപ്പ. കൂട്ടരാജി സമർപ്പിച്ച 13 എംഎൽഎമാരിൽ 8 പേരുടെ കത്ത് ചട്ടപ്രകാരമല്ലെന്നു സ്പീക്കർ. റോഷൻ ബെയ്ഗ് എംഎൽഎയും രാജിവച്ചു.
∙ 2019 ജൂലൈ 11– 23
പാർലമെന്റിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം. മുംബൈയിൽ എംഎൽഎമാരെ കാണാനെത്തിയ ഡി.കെ.ശിവകുമാറിനെ പൊലീസ് തടഞ്ഞു. രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതർ സുപ്രീംകോടതിയിൽ. എം.ടി.ബി.നാഗരാജും രാജി നൽകിയതോടെ വിമതർ 16 ആയി; കോൺഗ്രസ് 13, ദൾ 3. സർക്കാരിന്റെ അംഗബലം 101. ബിജെപി പക്ഷത്ത് 107. വിശ്വാസവോട്ട് തേടാൻ സമ്മതമാണെന്ന് കുമാരസ്വാമി. ഇരുപക്ഷവും എംഎൽഎമാരെ റിസോർട്ടുകളിലേക്കു മാറ്റി.
ഭൂരിപക്ഷം തെളിയിക്കാൻ സമയക്രമം നൽകിയ ഗവർണറുടെ നിർദേശം സർക്കാരും സ്പീക്കറും തള്ളി. 22ന് രാത്രി 11.40 വരെ നിയമസഭാ സമ്മേളനം തുടർന്നിട്ടും വിശ്വാസവോട്ടെടുപ്പ് നടന്നില്ല. അതോടെയാണ് സ്പീക്കർ ഇടപെട്ട് 23ന് വൈകിട്ട് ആറിനകം വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നു പ്രഖ്യാപിച്ചത്. വോട്ടെടുപ്പിനൊടുവിൽ കുമാരസ്വാമി സർക്കാർ നിലംപതിച്ചു. ഒരു വർഷം മുൻപേറ്റ തിരിച്ചടിക്ക് ‘പ്രതികാരമായി’ ബിജെപി സർക്കാർ രൂപീകരിക്കാൻ യെഡിയൂരപ്പ അവകാശവാദവും ഉന്നയിച്ചു.