ADVERTISEMENT

തിരുവനന്തപുരം∙ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന്‍ അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കാനത്തെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നുമുള്ള പ്രചാരണം ശക്തമാകുന്നതിനിടെ വാർത്തകൾ തള്ളി ഭക്ഷ്യമന്ത്രി പി.തിലോത്തമനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്.

മകന് എതിരായ പ്രചാരണത്തിനു പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. പ്രചാരണത്തിനു പിന്നിൽ ആരാണെന്ന് ഇപ്പോൾ പറയുന്നില്ല. ആരെങ്കിലും ബ്ലാക്മെയിൽ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഈ വയസ്സു കാലത്ത് ആര് ബ്ലാക്മെയിൽ ചെയ്യാനാണെന്ന് കാനം ചോദിച്ചു. 

P. Thilothaman Kanam Rajendran
ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ഭക്ഷ്യവകുപ്പില്‍  സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇടപെട്ടെന്നത് കളവെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകനെ കുറിച്ച് കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന വാര്‍ത്ത നിഷേധിച്ചാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു വാര്‍ത്ത. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മിഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നുവെന്നുമാണ് ആരോപണം.

മകന്റെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി ഭീഷണി മുഴക്കിയതോടെയാണ് കാനം മൗനത്തിലായതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതെത്തുടര്‍ന്നാണ് പി.തിലോത്തമന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. റേഷന്‍ സംവിധാനത്തെ നിയന്ത്രിച്ചിരുന്ന സ്വകാര്യമൊത്തവിതരണക്കാരെ ഒറ്റയടിക്ക് പുറത്താക്കാനും സര്‍ക്കാര്‍ സംവിധാനം വഴി വാതില്‍പ്പടി വിതരണം നടത്താനും ഇച്ഛാശക്തി കാട്ടിയ സര്‍ക്കാരാണിത്. ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ തളളിക്കളയുന്നുവെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന കാനം രാജേന്ദ്രന്‍ കുറേ നാളായി മൗനം പാലിക്കുന്നത് ബ്ലാക് മെയിലിങ് മൂലമാണെന്ന ആക്ഷേപം സിപിഐയിലും നേരത്തെ ഉയര്‍ന്നിരുന്നു. 

English Summary: ‘Reports of Kanam’s son’s involvement in graft are baseless’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com