മുതിർന്ന കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി അന്തരിച്ചു
Mail This Article
ഹൈദരാബാദ് ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എസ്.ജയ്പാൽ റെഡ്ഡി (77) അന്തരിച്ചു. ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെയായിരുന്നു തെലങ്കാനയിൽ ജനിച്ച എസ്.ജയ്പാൽ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം. നാലു തവണ എംഎൽഎയും, അഞ്ച് തവണ ലോക്സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് വിട്ടു ജനതാ ദളിൽ എത്തി. 1980–ൽ മേഡക്കിൽ ഇന്ദിരാഗാന്ധിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 1988 വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ജനതാ ദളുകളുടെ തകർച്ചയ്‌ക്കു ശേഷം കോൺഗ്രസിൽ തിരിച്ചെത്തി. പിന്നീട് കോൺഗ്രസിന്റെ വക്‌താവായി. ഒന്നാം മൻമോഹൻ മന്ത്രിസഭയിൽ നഗരവികസനം, സാംസ്കാരിക വകുപ്പുകൾ കൈകാര്യം ചെയ്തു. രണ്ടാം മൻമോഹൻ സർക്കാരിൽ പെട്രോളിയം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചു.