പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജ പ്രചാരണം; തുടരും: ഉറപ്പുമായി മന്ത്രി
Mail This Article
തിരുവനന്തപുരം∙ ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങളിൽ തിരച്ചിൽ നിർത്താൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉരുൾപൊട്ടൽ നടന്ന ഒരു സ്ഥലത്തും തിരച്ചിൽ നിർത്താൻ തീരുമാനം എടുത്തിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
പുത്തുമലയില്‍ തിരച്ചില്‍ നിര്‍ത്തില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ബന്ധുക്കളുടെ താല്‍പര്യം കണക്കിലെടുത്തു മാത്രമേ തീരുമാനം എടുക്കൂ. തിരച്ചിലിനായി റഡാര്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. തിരച്ചില്‍ നിര്‍ത്തുമെന്നത് വ്യാജ പ്രചാരണമാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
അതേസമയം മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു. കവളപ്പാറയില്‍ നിന്ന് ഇന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 35 ആയി. 24 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 12 മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോണിന്റെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്. വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഏഴുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്.