ആർട്ടിക്കിൾ 370 ആഭ്യന്തര വിഷയം; ഭീകരവാദം നിർത്തിയാൽ ചർച്ച: ഇന്ത്യ
Mail This Article
ജനീവ∙ കശ്മീര്‍ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിര്‍ത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനു ശേഷമായിരുന്നു ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ നിലപാട് അറിയിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 370–യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല– അദ്ദേഹം പറഞ്ഞു.
കശ്മീരിലെ സാഹചര്യത്തിൽ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാർഥ്യത്തിൽനിന്ന് ഏറെ വിദൂരമാണ്. ഭീകരത അവസാനിപ്പിക്കൂ, സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാൻ ഇന്ത്യ തയാറാണ്. കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാല്‍ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു– അദ്ദേഹം വ്യക്തമാക്കി.
നമ്മളെല്ലാവരും നേരിടുന്ന പ്രശ്നത്തിനു പരിഹാരം ഹിംസയല്ലെന്നും ഇന്ത്യൻ പ്രതിനിധി അഭിപ്രായപ്പെട്ടു. അതേസമയം വെള്ളിയാഴ്ചത്തെ യുഎൻ രക്ഷാസമിതിയുടെ യോഗത്തിൽ കശ്മീരിലെ ജനങ്ങളുടെ ശബ്ദം ഉയർന്നുകേട്ടതായി പാക്കിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി അവകാശപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ പിന്തുണ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു. രക്ഷാസമിതിയിൽ ചൈന മാത്രമാണു നിലവിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്.
English Summary: Stop terror to start talks; India to Pakistan