പണം നല്കിയില്ല: വിഷമദ്യം കുടിപ്പിച്ച് അച്ഛനെ കൊന്നു; 8 കഷ്ണമായി മുറിച്ചു ബക്കറ്റിലാക്കി
Mail This Article
സെക്കന്തരാബാദ് ∙ തെലങ്കാനയില്‍ പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവിനെ വിഷച്ചെടി കലർത്തിയ മദ്യം കുടിപ്പിച്ചു കൊന്ന് കഷ്‌ണങ്ങളാക്കി വീട്ടിലെ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച് മകന്റെ ക്രൂരത. സെക്കന്തരാബാദിലെ മൽക്കാജ്ഗിരി പ്രദേശത്താണു ദാരുണ സംഭവം. മുൻ റെയിൽവേ ജീവനക്കാരനായ മാരുതി കിഷൻ (80) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ കിഷൻ (39) ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
തൊഴിൽരഹിതനും അവിവാഹിതനുമാണു കിഷൻ. പണം ചോദിക്കുകയും പിതാവുമായി തർക്കത്തിലേർപ്പെടുന്നതും പതിവാണ്. ചെറിയതോതിൽ വിഷച്ചെടി (ദറ്റൂര) കലർത്തിയ മദ്യം അച്ഛനറിയാതെ മകൻ നൽകിയിരുന്നു. ഈ മദ്യം കഴിച്ച മാരുതി മയങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച കൂടുതൽ അളവിൽ വിഷച്ചെടി ചേർത്താണു കിഷൻ അച്ഛനു നൽകിയത്. കഴിച്ചതും ഇയാൾ മരിച്ചു. കറിക്കത്തി ഉപയോഗിച്ച് മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബക്കറ്റുകളിലാക്കി’– എസിപി സന്ദീപ് ഗോൺ പറഞ്ഞു.
മദ്യപാനിയായ കിഷൻ വീട്ടുകാരുമായി വഴക്കിടുകയും അവരെ മർദിക്കുകയും ചെയ്യാറുണ്ട്. അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി കൊലപാതകത്തെപ്പറ്റി അയൽക്കാരോടും മറ്റും പറയരുതെന്നും ചട്ടം കെട്ടി. രണ്ടു ദിവസത്തിനുശേഷം ദുർഗന്ധം വമിച്ചതോടെ അയൽക്കാർ പരാതിപ്പെട്ടു. വീട്ടുപരിസരത്തു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടുകാർ സഹകരിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകി.
പൊലീസ് വീടിനകത്തു തിരച്ചിൽ നടത്തിയപ്പോൾ എട്ടു പ്ലാസ്റ്റിക് ബക്കറ്റുകളിലായി തല, കൈകൾ, കാലുകൾ, മറ്റു ശരീര ഭാഗങ്ങൾ എന്നിവ സൂക്ഷിച്ചുവച്ചതു കണ്ടെത്തി. മൃതദേഹം കുഴിച്ചിടുന്നത് അയൽക്കാർ കാണുമെന്നതിനാലാണു മുറിച്ചു സൂക്ഷിച്ചത്. ശരീര ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. രണ്ട് ആണും രണ്ട് പെണ്ണും ഉൾപ്പെടെ നാലുമക്കളാണു മാരുതി കിഷന്. മൂത്ത മകനെ കുട്ടിക്കാലം മുതൽ കാണാനില്ല. ഒരു മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകളും പ്രതിയായ മകനും മാതാപിതാക്കളോടൊപ്പമാണു താമസം.
English Summary: Telangana Man Kills Father After Fight, Stores Chopped Body In 8 Buckets