ചിദംബരത്തെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ്; രാജ്യം വിടരുതെന്ന് നിർദേശം
Mail This Article
ന്യൂഡൽഹി∙ അറസ്റ്റ് തടയണമെന്ന മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ആവശ്യം പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചതിനു പിന്നാലെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി എൻഫോഴ്സ്മെന്റ്. രാജ്യം വിടരുതെന്നും നിര്‍ദേശം നൽകി. അതേസമയം ചിദംബരം എവിടെയെന്ന് സൂചനയില്ല. ഇന്നലെയും ഇന്നുമായി മൂന്നു തവണയാണ് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങൾ ചിദംബരത്തിന്റെ വസതിയിലെത്തിയത്. അതിനിടെ ചിദംബരത്തിന്റെ ജാമ്യഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തടസഹര്‍ജി നല്‍കുകയും ചെയ്തു.
എന്നാൽ അദ്ദേഹം എങ്ങും ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നിയമത്തിന്റെ മുന്നില്‍ നിന്ന് ആരും ഒളിച്ചോടിയിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. ഈ സാഹചര്യം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉടൻ ഉത്തരവിറക്കാൻ ആകില്ലെന്ന് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചത്. ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ അറസ്റ്റിനുള്ള തയാറെടുപ്പുകൾ സിബിഐ തുടങ്ങിയിരുന്നു.
English Summary: INX Media Case - Enforcement Directorate issues lookout notice for P Chidambaram