ADVERTISEMENT

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐഎൻഎക്‌സ് മീഡിയ എന്ന കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി പി.ചിദംബരം ഇടപെട്ടെന്നാണ് കേസ്. 2017 മേയ് 15നാണ് കേസിൽ സിബിഐ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. വിദേശ നിക്ഷേപ പ്രോൽ‍സാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിന്റെ ധനമന്ത്രിയായിരിക്കെ ചിദംബരം ഇടപെട്ടെന്നാണ് കേസ്.

5 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഫ്‌ഐപിബി അനുമതി നൽകിയതെന്നിരിക്കെയാണ് ഐഎൻഎക്‌സ് മീഡിയ 305 കോടി രൂപ സ്വീകരിച്ചത്. ഇടപാടിൽ ഇന്ദ്രാണിക്കും പീറ്ററിനും പുറമെ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും പ്രതിയാണ്. ഇതുസംബന്ധിച്ച ആദായനികുതി നടപടികൾ ഒഴിവാക്കാൻ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണു കാർത്തിക്ക് എതിരെയുള്ള ആരോപണം. മകൾ ഷീന ബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖർജി.

2018 ജൂണ്‍ 1

ഐഎൻ‍എക്സ് മീഡിയ അഴിമതി കേസിൽ‍ പി.ചിദംബരത്തെ ജൂലൈ മൂന്നുവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു ഡൽഹി ഹൈക്കോടതി സിബിഐയോടു നിർദേശിച്ചു. ചിദംബരം സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യംചെയ്യലിനു ഹാജരാകണമെന്നും ജസ്റ്റിസ് എ.കെ.പാഠക് വ്യക്തമാക്കി.

2018 ജൂൺ 2

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് ജൂലൈ ആറിനു ഹാജരാകാൻ ചിദംബരത്തോടു സിബിഐ ആവശ്യപ്പെട്ടു.

2018 ഒക്ടോബർ 12

ഐഎൻഎക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കാർത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ന്യൂഡൽഹി ജോർബാഗിലെ ഫ്ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്പെയിനിലെ ബാർസിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പിഎംഎൽഎ) അനുസരിച്ചാണു നടപടിയെന്ന് എൻഫോഴ്സ്മെന്റ് അധികൃതർ.

2018 ഡിസംബർ

ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കേസിൽ ഇതാദ്യമായിട്ടായിരുന്നു ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.

2019 ജനുവരി 26

ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡൽഹി ഹൈക്കോടതിയിൽ. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇത്.

2019 ഫെബ്രുവരി 4

ചിംദബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്കു കേന്ദ്ര സർക്കാരിന്റെ അനുമതി. നേരത്തെ, എയർസെൽ–മാക്സിസ് കേസിലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് നിയമമന്ത്രാലയം അനുമതി നൽകിയിരുന്നു. രണ്ടു വിഷയങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുമുണ്ട്.

2019 ഫെബ്രുവരി 9‌

ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്തു. ഇഡി ഓഫിസിലായിരുന്നു ചോദ്യംചെയ്യൽ.

2019 മാർച്ച് 12

ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കൂടുതൽ രേഖകൾ പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. രേഖകൾ പരിഗണിച്ച ശേഷം ജസ്റ്റിസ് സുനിൽ ഗൗർ ജാമ്യഹർജി വിധി പറയാൻ മാറ്റി.

2019 ജൂലൈ 5

മകൾ ഷീന ബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയെ ഐഎൻഎക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ ഡൽഹിയിലെ പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. കാർത്തി ചിദംബരം ഉൾപ്പെട്ട കേസിലാണ് വിധി. ജൂലൈ 11ന് ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇന്ദ്രാണിക്ക് വാറന്റ് നൽകി.

2019 ഓഗസ്റ്റ് 20

ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി.

2019 ഓഗസ്റ്റ് 21

എഐസിസി ആസ്ഥാനത്ത് രാത്രി ചിദംബരത്തിന്റെ വാർത്താ സമ്മേളനം. ഇതിനു പിന്നാലെ വീട്ടിലേക്കു മതിൽ ചാടിക്കടന്നു കയറി ചിദംബരത്തെ സിബിഐ, ഇഡി സംഘം അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com