കര്‍ണാടകയില്‍ ബിജെപിയെ നയിക്കാന്‍ നളിന്‍ കുമാര്‍ കട്ടീല്‍
Mail This Article
മംഗളൂരു∙ ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റായി ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീലിനെ നിയമിച്ചു. പ്രസിഡന്റായിരുന്ന ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണു കട്ടീലിനെ നിയമിച്ചത്. ഉടൻ പ്രാബല്യത്തോടെ കട്ടീലിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ച കാര്യം ചൊവ്വാഴ്ച രാത്രി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് അറിയിച്ചത്.
മൂന്നു തവണ എംപിയായ നളിൻ കുമാർ കട്ടീൽ തീരദേശ മേഖലയിലെ തീപ്പൊരി നേതാക്കളിൽ ഒരാളാണ്. കാസർകോട് ജില്ലയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച നളിൻ കുമാർ നിലവിൽ കേരളത്തിലെ സഹപ്രഭാരിയായി സംഘടനാ ചുമതല വഹിച്ചു വരികയായിരുന്നു. 52കാരനായ നളിൻ കുമാർ 18-ാം വയസിൽ ആർഎസ്എസ് പ്രചാരക് ആയാണു മുഴുവൻ സമയ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. 2004ൽ ജില്ലാ ജനറൽ സെക്രട്ടറിയായി. 2014ലെ കന്നിയങ്കത്തിൽ ശക്തനായ കോൺഗ്രസ് നേതാവ് ബി.ജനാർദൻ പൂജാരിയെ തോൽപിച്ച് ശ്രദ്ധേയനായി. 2014ലും 2018ലും വിജയം ആവർത്തിച്ചു.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഏഴിൽ ഒരു സീറ്റ് മാത്രം നേടിയ ബിജെപിയെ 2018ൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രം നൽകി ബാക്കി ആറും ബിജെപി പിടിച്ചെടുക്കുന്ന വിധത്തിൽ ശക്തിപ്പെടുത്തിയതിൽ നളിൻ കുമാറിന്റെ രാഷ്ട്രീയ തന്ത്രം നിർണായകമായിരുന്നു. കേരളത്തിലും പാർട്ടിയെ ശക്തിപ്പെടുത്താൻ നിർണായകമായ ഇടപെടലുകൾ നളിൻ നടത്തി. ഇതിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയോഗം.