ബുലന്ദ്ഷഹർ കേസ് പ്രതികൾക്ക് ജാമ്യം: ജയ്ശ്രീറാം വിളികളോടെ വരവേൽപ്
Mail This Article
ബുലന്ദ്ഷഹർ ∙ ഉത്തർപ്രദേശിൽ പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥനെയും പ്രദേശവാസിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കു ജയിലിനു പുറത്ത് സ്വീകരണം. പ്രതികളെ മാലയിട്ടു സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബിജെപി, യുവമോർച്ച പ്രവർത്തകൻ ശിഖർ അഗർവാൾ, ജീട്ടു ഫൗജി, ഉപേന്ദ്ര സിങ് രാഘവ്, ഹേമു, സൗരവ്, രോഹിത് രാഘവ് എന്നിവർക്കാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഇവർ പുറത്തെത്തിയപ്പോൾ ജയിലിനു പുറത്തു കൂടിനിന്നവർ ജയ് ശ്രീറാം, വന്ദേമാതരം വിളികളോടെയാണ് പ്രതികളെ സ്വീകരിച്ചത്.
കഴിഞ്ഞ ഡിസംബറിൽ മഹാവ് ഗ്രാമത്തിൽ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ നിരവധി വാഹനങ്ങൾ കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. തുടർന്ന് പൊലീസിന് വെടിവയ്ക്കേണ്ടി വന്നു. അക്രമത്തിൽ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം 38 പേർക്കെതിരെയാണ് കേസെടുത്തത്.