ADVERTISEMENT

തിരുവനന്തപുരം∙ നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ നടപടി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. മോദിയെ സ്തുതിച്ച് വേഗം മന്ത്രിയാകാമെന്നു കോൺഗ്രസിൽ നിന്നുകൊണ്ട് ആരും കരുതരുതെന്ന് കെ.മുരളീധരൻ എംപി തുറന്നടിച്ചു. മോദിയെ സ്തുതിക്കേണ്ടവർക്ക് അത് ബിജെപിയിൽ പോയിട്ടാവാം. ഇത്തരം നിലപാടുകൾ കാണുമ്പോൾ ചില കോൺഗ്രസ് നേതാക്കൾക്ക് എന്തുപറ്റി എന്ന് അദ്ഭുതപ്പെടുകയാണ്. കർശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാൻ കഴിയൂ എന്നുണ്ടാവാം. പാർലമെന്റിലിരുന്ന് നേരിട്ടു കേട്ട തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

മോദി വിരുദ്ധ പ്രചാരണം നടത്തിയാണ് തിരുവനന്തപുരത്ത് ഉൾപ്പെടെ ജയിച്ചത്. യുപിഎ ഭരിച്ച പത്തുവർഷവും ബിജെപിക്കാർ മൻമോഹൻസിങ്ങിനെപ്പോലും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ഓർക്കണം. ഒഴിവുള്ള എല്ലാ നിയമസഭാ സീറ്റിലും സെപ്റ്റംബർ 23നുതന്നെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണം ബിജെപിയാണെന്നും മുരളീധരൻ ആരോപിച്ചു.

തരൂരിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തരൂർ സ്വരം കടുപ്പിച്ചതും വിമർശനത്തിനും ഇടയാക്കി.  ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങൾക്ക് അസ്വീകാര്യമാണെന്നും പറഞ്ഞ ചെന്നിത്തല തരൂരിന്റെ പരാമർശം തള്ളി. എന്നാൽ  തന്നെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. മോദിയുടെ നല്ല കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ വിശ്വാസ്യത കുറയും. പാർട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും തരൂർ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിർക്കുന്നതു ഗുണം ചെയ്യില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമർശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്‍വിയും രംഗത്തെത്തിയതാണ് വാക്പോരിനു തുടക്കമിട്ടത്. ജയറാമിനെ എതിർത്തും അനുകൂലിച്ചും നേതാക്കൾ രംഗത്തുവന്നതോടെ, വിഷയം പാർട്ടിക്കു കല്ലുകടിയായിരിക്കുകയാണ്.

മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നതു ഗുണം ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ ഭരണമാതൃക പൂർണമായും മോശമല്ലെന്നും കഴിഞ്ഞ ദിവസം പുസ്തകപ്രകാശന ചടങ്ങിൽ ജയറാം രമേശ് നടത്തിയ പരാമർശമാണു വിവാദമായത്. പാചകവാതക വിതരണ പദ്ധതി (ഉജ്വല) മോദി സർക്കാർ വിജയകരമായി നടപ്പാക്കിയതിലേക്കും അദ്ദേഹം വിരൽചൂണ്ടി. പരാമർശത്തിൽ‌ നിന്നു കോൺഗ്രസ് അകലം പാലിച്ചപ്പോൾ, അതിനെ അനുകൂലിച്ച് തരൂരും സിങ‍്‌വിയും ട്വിറ്ററിൽ കുറിപ്പിട്ടു. ജയറാം രമേശ് എന്ന ഹാഷ്ടാഗ് കൂടി ട്വീറ്റിൽ ചേർത്ത സിങ്‍വി, ജയറാമിനുള്ള പൂർണ പിന്തുണ വ്യക്തമാക്കി. ‘

മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നതു തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല, വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം അവയെ വിലയിരുത്തേണ്ടത്. സർക്കാർ ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് ഉജ്വല പദ്ധതി’ എന്നായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന. എന്നാൽ, നേതാക്കളുടെ പരാമർശങ്ങൾക്കുള്ള പ്രതികരണം അവരോടു തന്നെ ചോദിക്കണമെന്നും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർന്നടിയുന്നതിനു വഴിയൊരുക്കിയ സർക്കാരാണു നിലവിലുള്ളതെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി.

നരേന്ദ്ര മോദിയെ വാഴ്ത്തിയ എ.പി അബ്ദുള്ളക്കുട്ടിയെ പാർട്ടിക്കു പുറത്താക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്ത സംസ്ഥാന നേതൃത്വം തരൂരിനെതിരെ പേരിനെങ്കിലും നടപടിയെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയർന്നു കഴിഞ്ഞു. മോദിയെ പുകഴ്ത്തുന്ന കോൺഗ്രസുകാർ എങ്ങോട്ടാണ്‌ എത്തുന്നതെന്ന് അബ്‌ദുള്ളക്കുട്ടി കാട്ടിത്തന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയെ തൃപ്‌തിപ്പെടുത്താൻ കോൺഗ്രസ്‌ ശ്രമിക്കുകയാണ്‌. നേതൃത്വമില്ലാത്ത കോൺഗ്രസ്‌ ബിജെപിക്കു മുന്നിൽ വിറങ്ങലിച്ച്‌ നിൽക്കുകയാണന്നും കോടിയേരി പരിഹസിച്ചു.

English Summary: Congress netas fume over Shashi Tharoor praising Modi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com