പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധി: പദ്ധതി വിഹിതത്തിൽ 50% കുറയ്ക്കാൻ നീക്കം
Mail This Article
പാലക്കാട് ∙ തുടർച്ചയായ പ്രകൃതിദുരന്തങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനും സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ 50% വെട്ടികുറയ്ക്കാൻ സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പൂർത്തിയായി. മൊത്തം വിഹിതത്തിന്റെ 55% വരെ കുറയ്ക്കേണ്ടിവരുമെന്ന് അനൗദ്യോഗികമായി വകുപ്പുകളെ അറിയിച്ചതായാണു സൂചന.
വിഹിതത്തിൽ പകുതി കുറയ്ക്കാനുള്ള നീക്കത്തിൽ ഘടകകക്ഷികൾക്കിടയിൽ പ്രതിഷേധമുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി അവതരിപ്പിക്കാൻ ആരും തയാറായിട്ടില്ല. സാമ്പത്തിക വർഷം ആരംഭിച്ച് 4 മാസം കഴിയുന്നതിനാൽ തീരുമാനം നിരവധി പദ്ധതികളെ ബാധിക്കും. പദ്ധതികളിൽ ചിലതിന്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. പെട്ടെന്നുണ്ടാകുന്ന പിൻമാറ്റം രാഷ്ട്രീയമായും ബാധിക്കുമെന്ന് വിവിധ വകുപ്പുകൾ വ്യക്തമാക്കിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിഹിതം വെട്ടിക്കുറയ്ക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണു സർക്കാർ നിലപാട്.
ധനവകുപ്പ് ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് തയാറാക്കി. കഴിഞ്ഞവർഷം പ്രളയത്തെ തുടർന്നു പദ്ധതി വിഹിതത്തിൽ 25% വെട്ടിക്കുറച്ചതിനാൽ കുറെ പദ്ധതികൾ എങ്ങുമെത്താതായി. അവ പരിഹരിക്കപ്പെടുന്ന രീതിയിലാണ് ഇത്തവണ വകുപ്പുകൾ നടപടി പൂർത്തിയാക്കിയത്. വിഹിതം കുറയ്ക്കുന്നതിന്റെ മുന്നോടിയായി ഒരോ വകുപ്പും മുൻഗണനാ പദ്ധതികളുടെ പട്ടിക അടുത്തയാഴ്ചയോടെ തയാറാക്കാനാണു നിർദേശം.
പ്രകൃതിദുരന്തത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഇത്തവണ വിവിധ സ്കീമുകൾ നടപ്പാക്കുന്നതിനാൽ വകുപ്പിന്റെ ഫണ്ടിൽ കാര്യമായ കുറവ് വരുത്തില്ലെന്നാണു സൂചന.പ്രളയക്കെടുതി നേരിടാൻ പദ്ധതി വിഹിതം ചെലവഴിക്കാൻ സർക്കാർ നേരത്തേ വകുപ്പിന് അനുമതി നൽകിയിരുന്നു. വരും ദിവസങ്ങളിൽ നിരവധി ദുരിതാശ്വാസ സ്കീമുകളും തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണു നടപ്പാക്കുന്നത്.