ക്ഷേത്രത്തിനു മുന്നിൽ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
Mail This Article
കൊല്ലം ∙ ശക്തികുളങ്ങരയിൽ ക്ഷേത്രത്തിനു മുന്നിൽ കൊലപാതം നടത്തിയ പ്രതിക്കു ജീവപര്യന്തം തടവ്. കന്നിമേൽ ചേരി വയലിൽ കുന്ന് പടിഞ്ഞാറ്റേതിൽ സുമേഷിനെ(33) കുത്തി കൊലപ്പെടുത്തിയ കേസിൽ ശക്തികുളങ്ങര പാവൂരഴികത്ത് തെക്കേതിൽ വീട്ടിൽ ശ്രീക്കുട്ടനെ(25 ചെമ്പൻ)യാണു കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
25,000 രൂപ പിഴയും അടയ്ക്കണം. മറ്റു പ്രതികളായ മരുത്തടി വടക്കേതിൽ വീട്ടിൽ നിതിൻ ദാസ്(27) വേനൂർ വടക്കേതിൽ വീട്ടിൽ നികേഷ്(25) എന്നിവരെ ഓരോ മാസം തടവിനും 1000, 500 രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു. 2015 നവംബർ മാസം 18 ന് രാവിലെ 7.45 നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇടയ്ക്കാട്ടുകാവ് ധർമ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുൻപിൽ മണ്ഡല വ്രതത്തോടനുബന്ധിച്ചുള്ള കെട്ടു നിറയ്ക്കൽ ചടങ്ങു നടക്കുമ്പോൾ സുമേഷിനോടുള്ള മുൻ വൈരാഗ്യത്തെ തുടർന്നു പ്രതികൾ ക്ഷേത്രത്തിൽ വച്ച് ദേഹോപദ്രവമേൽപിച്ച ശേഷം നെഞ്ചത്ത് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികളുൾപ്പടെ 11 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ആയുധങ്ങളും ഹാജരാക്കി.