മാസങ്ങളുടെ ആസൂത്രണം; മേരിടീച്ചറെ കിണറ്റില്‍ താഴ്ത്തി; ഭർത്താവിനെ കുടുക്കിയ ആ തെളിവ്
Mail This Article
കൊലപാതകം നടത്താന്‍ സുഹൃത്തുക്കളെ കൂട്ടുന്നതും ക്വട്ടേഷന്‍ കൊടുക്കുന്നതും നാട്ടിൽ പതിവുസംഭവങ്ങളായി കഴിഞ്ഞു. എന്നാല്‍ ഒരാള്‍ തന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ക്ക് കരാര്‍ കൊടുത്തത് ഞെട്ടിപ്പിക്കുന്നതാണ്. തന്‍റെ സ്വൈര്യവിഹാരത്തിന് തടസമാകുന്നുവെന്ന് കണ്ടെപ്പോഴാണ് കണ്ണൂരില്‍ ക്വട്ടേഷന്‍ ടീമിന്‍റെ സഹായത്തോടെ ഭര്‍ത്താവ് സാബു, മേരി ടീച്ചറെ കൊലപ്പെടുത്തിയത്.
കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ കരിക്കോട്ടക്കരിയില്‍ താമസിച്ച മേരി ടീച്ചർ നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒക്കെ പ്രിയങ്കരിയായിരുന്നു. മലമടക്കുകള്‍ ഇറങ്ങി സ്കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് സ്നേഹം നല്‍കി പഠിപ്പിച്ചിരുന്ന മേരി ടീച്ചര്‍ക്ക് വീട്ടിലേക്കുള്ള മടക്കയാത്ര അത്ര സുഖകരമായിരുന്നില്ല. പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികള്‍ക്കു വേണ്ടിയായിരുന്നു ടീച്ചറുടെ ജീവിതം. ഭര്‍ത്താവ് എന്നു വിളിക്കുന്ന ആളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നിരുന്ന പീഡനങ്ങളൊന്നും ടീച്ചര്‍ പുറത്ത് പ്രകടിപ്പിച്ചില്ല.
ഭാര്യ മേരിയെ കൊലപ്പെടുത്താനുള്ള എല്ലാ ഒരുക്കങ്ങളും സാബു മാസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം ചെയ്തിരുന്നു. ചെങ്കല്‍പണയില്‍ സ്വന്തം ലോറി കൊണ്ട് കല്ലുകച്ചവടം നടത്തിയിരുന്ന സാബു ഇതിനിടിയില്‍ പരിചയപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികളെയാണ് കൊലപാതകത്തിന് കൂട്ടുപിടിച്ചത്. ഭാര്യ മേരിയെ ഈ ലോകത്തുനിന്ന് തുടച്ചുമാറ്റണം എന്ന് സാബു തീരുമാനിച്ച രാത്രി, ആ രണ്ടു തമിഴ്നാട് സ്വദേശികളും ട്രെയിന്‍ മാര്‍ഗം തലശേരിയിലും പിന്നീട് ഇരിട്ടിയിലുമെത്തി. മാസങ്ങള്‍ക്ക് മുമ്പേ തയാറാക്കിയ ഒരു ഗൂഢാലോചനയുടെ പൂര്‍ണതയായിരുന്നു അന്ന് നടന്നത്.
സാബു മുന്‍കൂട്ടി നിര്‍ദേശം നല്‍കിയതനുസരിച്ച് ഒരു സിനിമയും കണ്ട് ഇരിട്ടി പാലത്തിനിപ്പുറത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ വിശ്രമകേന്ദ്രത്തിനരികെ ഇരുവരും സാബുവിനായി കാത്തുനിന്നു. പക്ഷേ ഇതിനിടയില്‍ ഇരിട്ടി സ്റ്റേഷനിലെ എഎസ്ഐ പട്രോളിങ്ങിനെ ഇരുവരേയും കണ്ടു. പക്ഷേ ആര്‍ക്കും സംശയം തോന്നാത്ത വിധം സാബു എത്തി ഇരുവരേയും ഒാട്ടോറിക്ഷയില്‍ കയറ്റികൊണ്ടുപോവുകയും ചെയതു. പഴുതടച്ച ആസൂത്രണം പൊലീസിനേയും നാട്ടുകാരേയും വരെ കബളിപ്പിച്ചു. സാബു എന്ന കൊലയാളിയുടെ ബുദ്ധിസാമര്‍ഥ്യമായിരുന്നു ഈ തിരക്കഥയ്ക്ക് പിന്നില്‍.
കൂട്ടാളികളെ ആർക്കും സംശയമില്ലാത്ത വിധത്തിൽ വീട്ടിലെത്തിക്കാൻ സാബുവിന് കഴിഞ്ഞു. നന്നാക്കാനെന്ന വ്യാജേന വീട്ടിലെ ഫ്രിജ് ജീപ്പിൽ കയറ്റികൊണ്ടു പോയ സാബു ഫ്രിജുമായി പമ്പില്‍ ഉള്‍പ്പെടെ ചെന്ന് വിശ്വാസ്യത വരുത്തുന്നതിലും വിജയിച്ചു. ക്വട്ടേഷന്‍ ടീമിലെ രണ്ടുപേരേയും കൂട്ടി സാബു രാത്രി പതിനൊന്നുമണിയോടെ ജീപ്പില്‍ വീട്ടിലെത്തി. സാഹചര്യമെല്ലാം അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ സാബു രണ്ടുപേരേയും വീടിന്‍റെ പരിസരങ്ങളിൽ ഒളിപ്പിച്ചു. വീട്ടിനകത്ത് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഈ സമയം മേരി ടീച്ചര്‍ . ഈ സമയം വീടിന്‍റെ പുറത്ത് അവസാന ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.
ജീപ്പിലുള്ള ഫ്രിജ് എടുക്കാനെന്ന വ്യാജേന സാബു മേരി ടീച്ചറെ പുറത്തിറക്കി. ഉള്ളില്‍ കുട്ടികള്‍ ഉറക്കച്ചടവില്‍ പഠനത്തില്‍ മുഴുകിയതും സാബു കണ്ടു. പിന്നീട് എല്ലാം ആസൂത്രണം പോലെ നടന്നു. സാബുവിന്‍റെ നിര്‍ദേശപ്രകാരം രണ്ടുപ്രതികളും ചേര്‍ന്ന് മേരി ടീച്ചറുടെ വായപൊത്തി. മുറിക്കുള്ളില്‍ ഇരിക്കുന്ന കുട്ടികളുടെ ശ്രദ്ധയില്‍പെടുത്താന്‍ ടീച്ചര്‍ ശബ്ദമുണ്ടാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നുപേരും ചേര്‍ന്ന് മേരിടീച്ചറെ എടുത്ത് കിണറ്റിലിട്ടു.
പക്ഷേ കിണറ്റിനുള്ളില്‍ കിടന്നും ടീച്ചര്‍ ജീവനുവേണ്ടി പൊരുതി. കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുകിടക്കാന്‍ തുടങ്ങിയതോടെ അവര്‍ പൈപ്പ് മുറിച്ചു. കിണറിന്‍റെ പടവില്‍ പിടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ നോക്കിയ ടീച്ചറെ സാബുവിന്‍റെ നിര്‍ദേശപ്രകാരം അവര്‍ ഏണി ഉപയോഗിച്ച് വെള്ളത്തിലേക്ക് ഇടിച്ചു താഴ്ത്തി. എന്നിട്ടും മരണത്തിന് കീഴടങ്ങാതെ പൊന്തിവന്ന ടീച്ചറുടെ മരണം ഉറപ്പാക്കാന്‍ ഒരാള്‍ കിണറ്റില്‍ ഇറങ്ങി. മുടിയില്‍ പിടിച്ച് വെള്ളത്തില്‍ താഴ്ത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി. തമിഴ്കൊലയാളികള്‍ സ്ഥലം വിട്ട ശേഷം ടീച്ചര്‍ കിണറ്റില്‍ വീണ് ആത്മഹത്യ ചെയ്തുവെന്ന് സാബു വീട്ടുകാരേയും അയല്‍വീട്ടിലും അറിയിച്ചു.
ഏത് വിദഗ്ധ കുറ്റവാളിയും പിടിക്കാനുള്ള ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന കുറ്റാന്വേഷണശാസ്ത്രത്തിലെ നിഗമനം ഇവിടേയും അര്‍ഥവത്തായി. വിദഗ്ധമായി നടത്തിയ ആസൂത്രണങ്ങളിലെ ചെറിയ ഒരു പാകപ്പിഴ സാബുവിന്റെ കൂട്ടാളികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മേരിടീച്ചറെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഏണി കിണറ്റില്‍ നിന്ന് എടുത്തുമാറ്റാന്‍ കൊലയാളികള്‍ വിട്ടു. ടീച്ചര്‍ പ്രാണരക്ഷാര്‍ഥം മോട്ടോറില്‍ പിടിച്ചപ്പോള്‍ പൈപ്പ് മുറിച്ചതും വിനയായി. ഇതിനു പുറമേ പൊലീസിന്റെ കൃത്യമായ അന്വേഷണം കൂടി ആയപ്പോൾ സാബുവിന്റെ മേൽ കുരുക്ക് ഏറെക്കുറെ മുറുകി.
ആ മലയിടുക്കിലെ സാബുവിന്‍റെ മുന്‍കാലങ്ങളെക്കുറിച്ചായി പൊലീസ് അന്വേഷണം. ഇതിനിടയില്‍ ഇരിട്ടി പാലത്തിന് സമീപത്തുനിന്ന് കൊലപാതക രാത്രി പൊലീസ് ചോദ്യം ചെയ്ത രണ്ടു തമിഴ് യുവാക്കളിലേക്ക് അന്വേഷണം നീണ്ടു. കൊലയ്ക്ക് ശേഷം കേരളം വിട്ട ആ രണ്ടു കൊലയാളികള്‍ക്കായി പൊലീസ് തമിഴ്നാട് അരിച്ചുപെറുക്കി. അപ്പോഴും സാബു ഭാര്യ ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലായിരുന്നു.
തമിഴ്നാട്ടില്‍ നിന്ന് രണ്ടുപേരേയും സാഹസികമായി പൊലീസ് പിടികൂടിയതോടെ സാബുവിനേയും കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടീച്ചറുടെ കയ്യില്‍ നിന്ന് കവര്‍ന്ന സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. രണ്ടരലക്ഷം രൂപയ്ക്കാണ് ക്വട്ടേഷനെന്നും പ്രതികള്‍ സമ്മതിച്ചു. തെളിവുകളെല്ലാം ശേഖരിച്ചുള്ള പൊലീസ് ചോദ്യം ചെയ്യലില്‍ കൊലയാളികൾക്ക് രക്ഷപ്പെടാനാകാതായതോടെ ആത്മഹത്യയായി മാറിയ കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തു.