ADVERTISEMENT

ജനീവ ∙ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. ഒരു പ്രതിനിധി സംഘം കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. മനുഷ്യാവകാശത്തിന്റെ മൂടുപടമണിഞ്ഞ് വിദ്വേഷകരമായ രാഷ്ട്രീയ അജൻഡയ്ക്കായി ഈ വേദിയെ ദുരുപയോഗം ചെയ്യുന്നവരെ തുറന്നുകാട്ടണമെന്ന് പാക്കിസ്ഥാന്റെ പേരു പരാമർശിക്കാതെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂർ സിങ് പറഞ്ഞു.

∙ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് വാചാലരാകുന്ന അവർ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണ്. ഇരകളെന്ന് ഇവർ പറയുമ്പോഴും യഥാർഥത്തിൽ കുറ്റവാളികൾ അവരാണ്.

∙ ലോകം, പ്രത്യേകിച്ച് ഇന്ത്യ ഭരണകൂടം, ഭീകരവാദം മൂലം വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. നമ്മൾ ഇതിനെതിരെ ശബ്ദിച്ചില്ലെങ്കിൽ ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും അതു പ്രോത്സാഹനമാകും.

∙ ജമ്മുകശ്മീരിലെ ഞങ്ങളുടെ പൗരന്മാർക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 370ാം വകുപ്പ് എടുത്തു കളയാൻ പാർലമെന്റ് തീരുമാനിച്ചത്. വികസനം ലക്ഷ്യമാക്കിയുള്ള നയങ്ങൾ ഇതോടെ അവർക്കും ബാധകമാവും. ലിംഗ വിവേചനം, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അവകാശങ്ങൾ അവർക്കു ലഭിക്കും.

∙ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ജമ്മുകശ്മീർ ഭരണകൂടം അടിസ്ഥാന സേവനങ്ങളും ആവശ്യങ്ങളും ജനങ്ങൾക്ക് ഉറപ്പാക്കുന്നു. ജനാധിപത്യ നടപടിക്രമങ്ങൾ നടപ്പാക്കുകയും നിയന്ത്രണങ്ങൾക്ക് തുടർച്ചയായി അയവു വരുത്തുകയും ചെയ്തുവരുകയാണ്. - വിജയ് ഠാക്കൂർ സിങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com