ഇരകളല്ല, അവർ കുറ്റവാളികൾ തന്നെ; യുഎന്നിലെ ഇന്ത്യയുടെ പ്രധാന വാദങ്ങൾ
Mail This Article
ജനീവ ∙ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. ഒരു പ്രതിനിധി സംഘം കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. മനുഷ്യാവകാശത്തിന്റെ മൂടുപടമണിഞ്ഞ് വിദ്വേഷകരമായ രാഷ്ട്രീയ അജൻഡയ്ക്കായി ഈ വേദിയെ ദുരുപയോഗം ചെയ്യുന്നവരെ തുറന്നുകാട്ടണമെന്ന് പാക്കിസ്ഥാന്റെ പേരു പരാമർശിക്കാതെ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) വിജയ് ഠാക്കൂർ സിങ് പറഞ്ഞു.
∙ മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് വാചാലരാകുന്ന അവർ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുകയാണ്. ഇരകളെന്ന് ഇവർ പറയുമ്പോഴും യഥാർഥത്തിൽ കുറ്റവാളികൾ അവരാണ്.
∙ ലോകം, പ്രത്യേകിച്ച് ഇന്ത്യ ഭരണകൂടം, ഭീകരവാദം മൂലം വളരെയേറെ ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. നമ്മൾ ഇതിനെതിരെ ശബ്ദിച്ചില്ലെങ്കിൽ ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും അതു പ്രോത്സാഹനമാകും.
∙ ജമ്മുകശ്മീരിലെ ഞങ്ങളുടെ പൗരന്മാർക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 370ാം വകുപ്പ് എടുത്തു കളയാൻ പാർലമെന്റ് തീരുമാനിച്ചത്. വികസനം ലക്ഷ്യമാക്കിയുള്ള നയങ്ങൾ ഇതോടെ അവർക്കും ബാധകമാവും. ലിംഗ വിവേചനം, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ അവകാശങ്ങൾ അവർക്കു ലഭിക്കും.
∙ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ജമ്മുകശ്മീർ ഭരണകൂടം അടിസ്ഥാന സേവനങ്ങളും ആവശ്യങ്ങളും ജനങ്ങൾക്ക് ഉറപ്പാക്കുന്നു. ജനാധിപത്യ നടപടിക്രമങ്ങൾ നടപ്പാക്കുകയും നിയന്ത്രണങ്ങൾക്ക് തുടർച്ചയായി അയവു വരുത്തുകയും ചെയ്തുവരുകയാണ്. - വിജയ് ഠാക്കൂർ സിങ് പറഞ്ഞു.