ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം: ഗഡ്കരി
Mail This Article
ന്യൂഡൽഹി∙ ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പണമുണ്ടാക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക വൻതോതിൽ വർധിപ്പിച്ചത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു.
കേരളത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കി വൻ പിഴ ചുമത്താൻ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമുയർന്നു. പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ഒരിക്കൽ വിജ്ഞാപനം ചെയ്ത നിയമം പിൻവലിക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഗതാഗതനിയമ ലംഘനങ്ങൾക്കു കൂട്ടിയ പിഴത്തുക പകുതിയോ അതിൽ താഴെയോ ആയി കുറച്ചിരുന്നു. പുതിയ മോട്ടർവാഹനനിയമം നടപ്പാക്കില്ലെന്ന് നേരത്തേതന്നെ 6 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. കൂട്ടിയ പിഴത്തുകയ്ക്കെതിരെ പല സംസ്ഥാനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഗതാഗതമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.