‘പശു’ എന്ന വാക്ക് ചിലരിൽ ഞെട്ടലുണ്ടാക്കുന്നത് നിർഭാഗ്യകരം: നരേന്ദ്ര മോദി
Mail This Article
മഥുര ∙ ചില ആളുകൾ ‘പശു’ എന്ന വാക്ക് കേൾക്കുമ്പോൾ ഞെട്ടുന്നത് തീർത്തും നിർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കന്നുകാലി രോഗനിയന്ത്രണ പരിപാടി യുപിയിലെ മഥുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശു, ഓം എന്നീ വാക്കുകൾ കേൾക്കുമ്പോൾ ചിലരുടെ രോമം എഴുന്നേൽക്കും. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുന്നുവെന്നാണ് അത്തരക്കാർ കരുതുന്നത്.
കന്നുകാലികളില്ലാതെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കന്നുകാലി രോഗനിയന്ത്രണ പരിപാടി നടപ്പാക്കുന്നതിന് 12,652 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അഞ്ച് വർഷത്തേയ്ക്ക് നടപ്പാക്കുന്ന പദ്ധതിയിലൂടെ 500 ദശലക്ഷം കന്നുകാലികളെ പ്രതിരോധവൽകരിക്കും. കർഷകർ, വെറ്ററിനറി ഡോക്ടർമാർ, പ്ലാസ്റ്റിക് ശേഖരിക്കുന്നവർ എന്നിവരുമായി പ്രധാനമന്ത്രി സംസാരിച്ചു.
പ്ലാസ്റ്റിക് തരം തിരിക്കുന്നവരുടെ കൂടെയിരുന്ന അദ്ദേഹം മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് തരംതിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അതേസമയം, മോദിയുടെ പ്രസംഗത്തിനെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ഹിന്ദു സഹോദരൻമാർക്ക് പശു വിശുദ്ധ മൃഗമായിരിക്കാം. എന്നാൽ ഭരണഘടനയിൽ ജീവനും തുല്യതയ്ക്കും അവകാശം നൽകിയിരിക്കുന്നത് മനുഷ്യർക്കാണെന്ന് മോദി ഓർക്കണമെന്ന് ഉവൈസി പറഞ്ഞു.
English Summary: "Word 'Cow' Shocks Many, It's Unfortunate," Says PM