ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീർ വിഷയിൽ ഇന്ത്യ–പാക്കിസ്ഥാൻ ഭിന്നത രൂക്ഷമായിരിക്കെ ചൈനാ അതിർത്തിയിൽ വീണ്ടും സംഘർഷം. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യൻ, ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോങ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ നേര്‍ക്കുനേര്‍ വന്നത്. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലുള്ളതാണ്.

ഇന്ത്യന്‍ സൈന്യം പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന്  ഇടയാക്കിയതെന്നാണു സൂചന. തുടര്‍ന്ന് ഇരുവിഭാഗങ്ങളും പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ പ്രതിനിധി ചർച്ചയിലൂടെ ബുധനാഴ്ചത്തെ പ്രശ്നങ്ങൾ പരിഹരിച്ചെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖ സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ ഇതിനു പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യയുടെ പ്രത്യേക സൈനിക അഭ്യാസം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ്‌ ‘ഹിം വിജയ്’ എന്ന പേരിൽ പുതുതായി രൂപീകരിച്ച യുദ്ധസജ്ജമായ കരസേനാ യൂണിറ്റിന്റെ (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) അഭ്യാസം നടത്തുന്നത്. എന്നാൽ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്.

തൊട്ടാല്‍ തട്ടും ഐബിജി

കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമേ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവയിൽ നിന്നുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെട്ട യൂണിറ്റാണ് ഐബിജി. അതിർത്തിയിലെ സംഘർഷ മേഖലകളിൽ കാലാൾപ്പടയെക്കാൾ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നൽകിയത്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെടുന്ന യൂണിറ്റ് അതിർത്തിയിലെ സേനാ നടപടികൾക്കു കൂടുതൽ മൂർച്ച നൽകും.

സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും ഐബിജിയിൽ ഉള്ളത്. ഒരു യൂണിറ്റിൽ 5,000 സേനാംഗങ്ങൾ. ശത്രുസേനയ്ക്കെതിരായ മിന്നലാക്രമണങ്ങൾക്കു കര, വ്യോമ, നാവിക സേനകളിലെ കമാൻഡോ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ‘ആംഡ് ഫോഴ്സസ് സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ’ എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയിൽ രൂപം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com