100 കോടി പാഴ്ചെലവിൽ അക്കാദമി; 50 കോടി കേന്ദ്രഫണ്ടിനായി സ്വകാര്യ ഏജന്‍സി
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക ഞെരുക്കത്തിനിടെ 100 കോടി ചെലവിട്ടു നിര്‍മിക്കുന്ന നിര്‍മാണ അക്കാദമിക്കു കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. കേന്ദ്ര സഹായമായ 50 കോടി നേടിയെടുക്കാന്‍ മുംബൈ ആസ്ഥാനമായ ഏജന്‍സിയെ നിയമിക്കാനാണു സര്‍ക്കാര്‍ നീക്കം. കമ്പനി ഉദ്യോഗസ്ഥര്‍ തൊഴില്‍മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തതില്‍ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.
കൊല്ലം ചാത്തന്നൂരിലെ സ്പിന്നിങ് മില്ലിന്റെ സ്ഥലത്തു പണിയാന്‍ പോകുന്ന നിര്‍മാണ അക്കാദമിക്കു വേണ്ട തുകയില്‍ 50 കോടി കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭ്യമാക്കാമെന്നു നിര്‍മാണ കരാര്‍ ഉറപ്പിച്ചിരിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയാണു സര്‍ക്കാരിന് ഉപദേശം നല്‍കിയത്. കേന്ദ്രത്തില്‍നിന്നു തുക നേടിയെടുക്കാന്‍ മുബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയെ അവര്‍ തൊഴില്‍വകുപ്പിനു പരിചയപ്പെടുത്തകയും ചെയ്തു. കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട 50 കോടിയില്‍ 10 ശതമാനമാണു മുംബൈയിലെ ഏജന്‍സിക്കു കമ്മിഷന്‍.
കമ്മിഷന്‍ നല്‍കി കേന്ദ്രസഹായം തരപ്പെടുത്താന്‍ നീക്കം തുടങ്ങിയതിനെ സംശയത്തോടെയാണു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ കാണുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ഇടപാടിനു കമ്മിഷൻ കൊടുക്കുന്നതു ചട്ടവിരുദ്ധമാണെന്ന വികാരം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉയര്‍ന്നു കഴിഞ്ഞു. ചവറയിലെ നിര്‍മാണ അക്കാദമി പൂര്‍ണസജ്ജമാകും മുമ്പേ കൊല്ലം ജില്ലയില്‍ മറ്റൊരു അക്കാദമിക്കായി സര്‍ക്കാര്‍ പണം പാഴാക്കുന്നതു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണെന്നും ചൂണ്ടിക്കാട്ടുന്നു.