ADVERTISEMENT

ഷാജഹാൻപുർ∙ പീഡനക്കേസിൽ കുറ്റാരോപിതനായ മുൻ ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായിരുന്ന സ്വാമി ചിന്മയാനന്ദിനെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഇന്നലെ രാത്രിയാണ് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ ചോദ്യം ചെയ്തത്. വൈകിട്ട് 6:20നു തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി ഒരുമണി വരെ നീണ്ടെന്നാണു വിവരം. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണസംഘത്തിനു മുന്നിൽ വീണ്ടും ഹാജരാകുമെന്നും ചിന്മയാനന്ദിന്റെ അഭിഭാഷകൻ  അറിയിച്ചു.

ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞ് പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും പ്രതിഷേധം  ഉയർത്തിയിരുന്നു. നേരത്തേ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ചിന്മയാനന്ദ് ഒഴി‍ഞ്ഞുമാറുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. 

വാജ്പേയ് മന്ത്രിസഭയിൽ അംഗയായിരുന്ന ചിന്മയാനന്ദ് (72) വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്നാണ് 23കാരിയായ വിദ്യാർഥിനി പരാതി നൽകിയത്. തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വിദ്യാർഥിനി പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജിൽ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫെയ്സ്ബുക് വിഡിയോയിലൂടെ ഓഗസ്റ്റിൽ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാർഥിനിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പ്രതിഷേധമുയർന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്.

ആറു ദിവസത്തിനു ശേഷം രാജസ്ഥാനിൽ നിന്നാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുകയും വിദ്യാർഥിനിയുടെ ആരോപണങ്ങൾ കേട്ട കോടതി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മയാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് ഇയാൾക്കെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. തെളിവുകൾ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റലിൽ പരിശോധന നടത്തുകയും ചെയ്തു.

അതേസമയം, കേസിലെ തെളിവുകൾ നഷ്ടമായെന്നു പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. ഒളിക്യാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകൾ ശേഖരിച്ച തെളിവുകൾ ഹോസ്റ്റൽ മുറിയിൽ സൂക്ഷിച്ചിരുന്നെന്നും കോടതി ഉത്തരവിനെ തുടർന്ന് മുദ്രവച്ച മുറി വ്യാഴാഴ്ച തുറന്നപ്പോൾ അതു നഷ്ടമായിരുന്നെന്നുമാണ് പിതാവ് പറഞ്ഞത്. പെൺകുട്ടി പ്രത്യേക അന്വഷണസംഘത്തിന് അയച്ച കത്തിലും തെളിവുകൾ നഷ്ടമായെന്നു വെളിപ്പെടുത്തിയിരുന്നു. മകളുടെ സുഹൃത്ത് പെൻഡ്രൈവിൽ ശേഖരിച്ച തെളിവുകൾ അന്വേഷണസംഘത്തിന്‌ കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English Summary: BJP's Chinmayanand, Accused Of Rape By Student, Questioned For 7 Hours

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com