ഹിന്ദു പാർലമെന്റ് കടലാസ് സംഘടനയല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുഗതൻ
Mail This Article
തിരുവനന്തപുരം∙ ഹിന്ദു പാർലമെന്റ് കടലാസ് സംഘടനയാണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശം ശരിയല്ലെന്നു സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.സുഗതൻ. നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽനിന്നുള്ള ഹിന്ദു പാർലമെന്റിന്റെ പിന്മാറ്റം കൊച്ചിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു സുഗതൻ. 109 ഹിന്ദു സംഘടനകൾ ഇതിലുണ്ട്. നവോത്ഥാന സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാലഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്നും സുഗതൻ പറഞ്ഞു.
അതേസമയം, സി.പി.സുഗതനു മറുപടിയുമായി പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ശബരിമലയില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നാണു നവോത്ഥാന സംരക്ഷണസമിതിയുടെ നിലപാടെന്ന് പുന്നല ശ്രീകുമാര്‍ പറഞ്ഞു. നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എന്‍ഡിപി ഏതറ്റംവരെയും പോകുമെന്നു വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. ശബരിമല സമരം പൊളിക്കാനായിരുന്നു സമിതിയുണ്ടാക്കിയതെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു.
നവോത്ഥാന സംരക്ഷണ സമിതി കാപട്യമായിരുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നു നവോത്ഥാന സംരക്ഷണസമിതിയെ ഹൈജാക്ക് ചെയ്തെന്നാരോപിച്ച് 54 സംഘടനകള്‍ പിന്‍മാറുന്നുവെന്ന ഹിന്ദു പാര്‍ലമെന്‍റ് സെക്രട്ടറി സി.പി.സുഗതന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇരുവരുടേയും പ്രതികരണം.