ഡൽഹിയിൽ വീണ്ടും ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം; അനാവശ്യമെന്ന് ഗഡ്കരി
Mail This Article
ഡൽഹി ∙ ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണത്തെച്ചൊല്ലി ഡൽഹിയിൽ വാക്പോര്. രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഒറ്റ–ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും കൊണ്ടുവരുമെന്നും നവംബര്‍ നാല് മുതല്‍ 15 വരെയാണ് പദ്ധതിയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കളഞ്ഞ് ഇന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തി. നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ ഗഡ്കരി, രണ്ടു വർഷത്തിനകം ഡൽഹി മലിനീകരണമുക്തമാകുമെന്നും പറഞ്ഞു.
ഡൽഹിയിൽ കേജ്‌രിവാൾ സർക്കാർ മുൻപു നടപ്പാക്കിയ പദ്ധതിയാണിത്. അന്തരീക്ഷ മലിനീകരണത്തോത് വീണ്ടും ഉയർന്നതിനെ തുടർന്നാണ് ഇതു വീണ്ടും നടപ്പാക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. വാഹന നമ്പറുകളുടെ അവസാനത്തെ അക്കം ഒറ്റയോ ഇരട്ടയോ എന്നു കണക്കാക്കിയുള്ള നിയന്ത്രണമാണിത്.
ഒറ്റയക്കത്തിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾക്കും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾക്കും ഒരേ ദിവസം നിരത്തിലിറങ്ങാൻ അനുവാദമില്ല. ആഴ്ചയവസാനം എല്ലാ വാഹനങ്ങൾക്കും നിരത്തിലിറങ്ങാം. കഴിഞ്ഞ തവണ സ്ത്രീകൾക്കും ഇരുചക്രവാഹനങ്ങൾക്കും വിഐപി വാഹനങ്ങള്‌ക്കും സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്കും ഇളവുണ്ടായിരുന്നു. ഇത്തവണ അതു തുടരുമോ എന്നു വ്യക്തമല്ല.