പൂർണമായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ; പിയറുകളും പിയർക്യാപുകളും പുനർനിർമിക്കും
Mail This Article
തിരുവനന്തപുരം∙ പാലാരിവട്ടം പാലം പൂർണമായി പൊളിക്കില്ലെന്ന് ഇ. ശ്രീധരൻ. പിയറുകളും പിയർക്യാപുകളും പുനർനിർമിക്കും. ഗാർഡറുകൾ പൂർണമായി നീക്കേണ്ടി വരും. പുതിയ രൂപരേഖ തയ്യാറാണെന്നും എത്രയും വേഗം സർക്കാരിനു നൽകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു. സാങ്കേതിക മേൽനോട്ടച്ചുമതലയാണു തനിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ഗതാഗതം ആരംഭിച്ച് 3 വര്‍ഷത്തിനകം അടച്ചിടേണ്ടിവന്ന പാലാരിവട്ടം പാലം പുതുക്കിപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ആദ്യവാരം പണി ആരംഭിച്ച് 1 വര്‍ഷം കൊണ്ട് പാലം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് സര്‍ക്കാർ വിലയിരുത്തൽ.
ചെന്നൈ ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. തകര്‍ച്ച നേരിട്ട പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പാലത്തിനു ബലക്ഷയമുണ്ടെന്നും പുനരുദ്ധാരണമോ, ശക്തിപ്പെടുത്തലോ സ്ഥായിയായ പരിഹാരമല്ലെന്നുമാണ് ഇ.ശ്രീധരന്റെ അഭിപ്രായമെന്നു മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
English Summary: E Sreedharan's Reaction On Palarivattom Bridge