ചിന്മയാനന്ദിനെ ബിജെപി സംരക്ഷിക്കുന്നു; മോദി മിണ്ടാത്തതെന്താണ്: കോൺഗ്രസ്
Mail This Article
ന്യൂഡൽഹി ∙ ചില ബിജെപി നേതാക്കളിൽനിന്നു പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നു കോൺഗ്രസ്. പീഡനക്കേസിൽ ആരോപണ വിധേയനായ സ്വാമി ചിന്മയാനന്ദിനെതിരെ നടപടി എടുക്കാത്തതിനെ വിമർശിക്കവെ കോൺഗ്രസ് വക്താക്കളായ ശർമിഷ്ഠ മുഖർജിയും സുപ്രിയ ശ്രീനേഥുമാണ് ആരോപണമുന്നയിച്ചത്. ബേഠി പഠാവോ, ബേഠി ബചാവോ എന്നു മുദ്രാവാക്യം വിളിക്കുന്ന ബിജെപി പീഡനക്കേസിൽ പ്രതികളായ നേതാക്കളെ സംരക്ഷിക്കാനാണു ശ്രമിക്കുന്നത്.
ഷാജഹാൻപുർ പീഡനക്കേസിൽ ആരോപണ വിധേയനായ ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെ രക്ഷിക്കാൻ യുപി സർക്കാരും പൊലീസും കള്ളക്കളി നടത്തുകയാണ്. ആത്മഹത്യ ചെയ്താലെങ്കിലും നടപടിയെടുക്കുമോ എന്നു പരാതിക്കാരി ചോദിക്കുന്ന അവസ്ഥയിലെത്തിയിട്ടും നേതാക്കൾക്കു മിണ്ടാട്ടമില്ല. ബിജെപിയുടെ വനിതാ നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിക്കണം. പിറന്നാളിനു പൂമ്പാറ്റകളെ പറത്തി വിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണു പ്രതികരിക്കാത്തത്?
ചിന്മയാനന്ദിനെതിരെ മുൻപും ആരോപണം വന്നപ്പോൾ തേച്ചുമായ്ച്ചു കളയാൻ യുപി പൊലീസ് ശ്രമിച്ചിരുന്നു. ബേഠി പഠാവോ, ബേഠി ബചാവോ പദ്ധതി പ്രഹസനമാണ്. 928 കോടി രൂപയാണു പദ്ധതിക്കു നീക്കിവച്ചത്. ഇതിൽ 40 ശതമാനവും (372.67 കോടി രൂപ) പരസ്യത്തിനാണ് ഉപയോഗിച്ചത്. ബാക്കി 177.79 കോടി രൂപയാണു പദ്ധതിക്ക് ഉപയോഗിച്ചത്. ഒരു ഉപഭോക്താവിന് 0.69 പൈസ വീതമാണ് ഈ കണക്കുപ്രകാരം ലഭ്യമാവുക. ഇത് അപമാനമാണെന്നും ശർമിഷ്ഠ മുഖർജി പറഞ്ഞു.
English Summary: BJP protecting Swami Chinmayanand says Congress