ഓർബിറ്റർ പരീക്ഷണം തുടങ്ങി, ഏഴു വർഷം ആയുസ്സ്; ലാൻഡർ പ്രതീക്ഷ മങ്ങി
Mail This Article
ബെംഗളൂരു ∙ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്റര്‍ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ട് പേലോഡുകൾ (ശാസ്ത്രീയ ഉപകരണങ്ങൾ) പ്രവര്‍ത്തിപ്പിച്ചുവെന്നും ഇവയിൽ പൂര്‍ണ തൃപ്തിയുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രന്റെ ത്രിമാന ചിത്രങ്ങൾ പകർത്തുക, ധ്രുവപ്രദേശത്ത് വെള്ളത്തിന്റെ സാന്നിധ്യത്തെക്കുറിച്ചു പരീക്ഷണം നടത്തുക തുടങ്ങിയ ദൗത്യങ്ങളുള്ള ഓർബിറ്റർ ഏഴു വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നിശ്ചയിച്ച രീതിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഇസ്രൊ വ്യക്തമാക്കി.
ജൂലൈ 22നു ശ്രീഹരിക്കോട്ടയിൽനിന്ന് ജിഎസ്എൽവി മാർക്ക് 3 എം1 റോക്കറ്റിൽ വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓഗസ്റ്റ് 20നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചത്. സെപ്റ്റംബർ രണ്ടിനു പേടകത്തിലെ വിക്രം ലാൻഡറും ഓർബിറ്ററും വേർപെട്ടു. ലാൻഡർ സെപ്റ്റംബർ ഏഴിനു പുലർച്ചെ 1.55നായിരുന്നു ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്നത്. അതിനുശേഷം ലാൻഡറിൽനിന്ന് പ്രഗ്യാൻ എന്ന റോവർ പുറത്തിറങ്ങി ഗവേഷണം നടത്തുക എന്നതായിരുന്നു ഇസ്രൊയുടെ ലക്ഷ്യം. ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ അവസാന നിമിഷം പേടകവുമായുള്ള ബന്ധം നഷ്ടമായി.
ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം വെള്ളിയാഴ്ച അവസാനിപ്പിക്കേണ്ടി വരും. ചന്ദ്രനില്‍ പകല്‍ അവസാനിക്കുന്നതിനാലാണിത്. ഒരു ചാന്ദ്രദിനത്തിനു തുല്യമായ ഭൂമിയിലെ 14 ദിവസം മാത്രമാണു ലാൻഡറിന്റെ ആയുസ്സ്. ധ്രുവപ്രദേശമായതിനാല്‍ ഇപ്പോള്‍ തന്നെ സൂര്യനില്‍ നിന്നുള്ള വെളിച്ചം കുറഞ്ഞുതുടങ്ങിയെന്നാണു വിലയിരുത്തല്‍. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതിന്‍റെ കാരണം വിശകലന സമിതിയുടെ (എഫ്എസി) നേതൃത്വത്തിൽ പഠിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
English Summary: Chandrayaan-2: Orbiter’s payloads powered, performance satisfactory, says ISRO