റോയിയുടെ സഹോദരിയെ കൊല്ലാനും ശ്രമം; ‘പിന്നിൽ സ്വത്തുതർക്കം’
Mail This Article
കോഴിക്കോട്∙ എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ മനോരമ ന്യൂസിനോട്. മകൻ ഷാജുവിന്റെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ മനോരമ ന്യൂസിനോട് പറഞ്ഞു. അമ്മയും അപ്പനുമൊക്കെ മരിച്ച കേസല്ലേ, പരാതി എന്തിനു വൈകിച്ചുവെന്നും സക്കറിയ ചോദിച്ചു.
ക്രൈംബ്രാഞ്ച് കസ്റ്റ[ഡിയിലുള്ള ജോളിയും ആദ്യ ഭര്‍ത്താവിന്റെ സഹോദരന്‍ റോജോയും തമ്മിലുള്ള സ്വത്തുതര്‍ക്കം പരാതിക്ക് ഇടയാക്കിയെന്നാണ് മറ്റൊരു ആരോപണം. സംഭവത്തിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജ്വല്ലറി ജീവനക്കാരനും ബന്ധുവുമായ മാത്യു എന്നിവരും രണ്ട് സ്വര്‍ണപ്പണിക്കാരുമാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരി രഞ്ജുവിനെ കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചതായും സൂചനയുണ്ട്.
ആറുപേരെയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടത്തായി പൊന്നാമറ്റത്തെ അന്നമ്മ – ടോം തോമസ് ദമ്പതികളും ഇവരുടെ മകന്‍ റോയ് തോമസുമാണ് ആദ്യം ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയിലും ടോം തോമസിന്‍റെ സഹോദര പുത്രന്‍റെ ഭാര്യ സിലി ഷാജുവും മകള്‍ ആല്‍ഫൈൻ ഷാജുവും പിന്നീട് മരിച്ചു.
സയനൈഡ് ഉള്ളില്‍ ചെന്നാണ് ഇവരുടെ മരണമെന്നാണ് വിവരം, സയനൈഡ് എത്തിച്ചു നല്‍കിയത് ജോളിയുടെ ബന്ധുവായ മാത്യുവാണെന്നും പൊലീസ് പറയുന്നു. ഭാര്യയുടെയും മകളുടെയും മരണത്തിനു പിന്നാലെ ബന്ധുക്കളുടെ എതിർപ്പ് മറികടന്നാണ് ഷാജുവും ജോളിയും വിവാഹിതരായത്. ബന്ധുക്കൾ തമ്മിലുള്ള വിവാഹവും ആറു മരണങ്ങളുടെ സമയത്ത് ജോളിയുടെ സാന്നിധ്യവും ഇരുവരിലേക്കും ഉള്ള സംശയത്തിന് ആക്കമേറ്റുന്നു. എന്നാൽ ബന്ധുക്കളുടെ മരണ സമയത്ത് ഉറ്റവർ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്ന ന്യായമാണ് ജോളി പ്രധാനമായും ഉന്നയിച്ചത്.