ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബിൽ പലയിടത്തായി ഡ്രോൺ (ആളില്ലാ വിമാനം) വഴി ആയുധങ്ങൾ ഉപേക്ഷിച്ചതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്റലിജൻസ്. ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് കൈമാറിയ ഇന്റലിജൻസ്, എന്തുകൊണ്ടാണു വ്യോമസേനയും ബിഎസ്എഫും ഇതു കണ്ടെത്താതിരുന്നതെന്നും ചോദിച്ചു. പാക്കിസ്ഥാന്റെ പങ്കിനെപ്പറ്റി അന്വേഷിക്കാൻ കേന്ദ്രസർക്കാർ എൻഐഎയോടു നിർദേശിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ വീണ്ടും ഡ്രോൺ കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. മൂന്നു ദിവസത്തിനുള്ളിൽ രണ്ടാം തവണയാണു ഡ്രോണുകൾ കണ്ടെത്തിയത്. ബുധൻ രാത്രി 7.20ന് ഹസാരാസിങ് വാല ഗ്രാമത്തിലും രാത്രി 10.10ന് ടെൻഡിവാല ഗ്രാമത്തിലും ഡ്രോൺ കണ്ടെത്തി. തിങ്കളാഴ്ച രാത്രി മൂന്നു തവണ ഡ്രോണുകൾ പറക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഒരെണ്ണം ഒരു കിലോമീറ്ററോളം ഇന്ത്യൻ വ്യോമാതിർത്തിയിൽ പറന്നു. അന്നു രാത്രി ബി‌എസ്‌എഫ് ഉദ്യോഗസ്ഥരും പാക്ക് അതിർത്തിക്കു സമീപം ഡ്രോണുകൾ കണ്ടെത്തി.

രണ്ടു ദിവസമായി പാക്ക് അതിർത്തിക്കടുത്തു ഡ്രോണുകൾ സഞ്ചരിക്കുന്നതായാണു വിവരം. ഇന്നലെ പഞ്ചാബിലെ ഹുസൈനിവാല ഭാഗത്തും ബസ്തി റാംലാൽ ഔട്ട്പോസ്റ്റിനു സമീപവും ഡ്രോൺ കണ്ടെത്തി. ഇവ രണ്ടും പിന്നീടു പാക്കിസ്ഥാനിലേക്കു മടങ്ങി. സെപ്റ്റംബറിൽ 10 ദിവസത്തിനുള്ളിൽ ഡ്രോൺ വഴി എകെ 47 തോക്കുകൾ, ഗ്രനേഡുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവ ഉപേക്ഷിച്ച എട്ടു സംഭവങ്ങൾ പഞ്ചാബ് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് കിലോ സ്ഫോടന സാമഗ്രികൾ വരെ വഹിക്കാവുന്ന ഡ്രോണുകൾ പറക്കുന്നുണ്ടെന്നാണു നിഗമനം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അസ്വസ്ഥരായ തീവ്രവാദികൾക്കുള്ളതാണു ഡ്രോൺ വഴി വരുന്ന ആയുധങ്ങളെന്ന് അധികൃതർ കരുതുന്നു. നിയന്ത്രണ രേഖയിൽ പാക്ക് തീവ്രവാദ ക്യാംപുകൾ വീണ്ടും സജീവമായിട്ടുണ്ടെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്നുമാണ് ഇന്റലിജൻസ് പറയുന്നത്. ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന പ്രത്യാക്രമണം നടത്തിയ ബാലാക്കോട്ട് തീവ്രവാദ ക്യാംപ് അടുത്തിടെ വീണ്ടും സജീവമായതായി കരസേനാ മേധാവി ബിപിൻ റാവത്ത് സ്ഥിരീകരിച്ചിരുന്നു.

ഓപ്പറേഷൻ സുദർശനിലൂടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതായി ബിഎസ്എഫ് അവകാശപ്പെട്ടിട്ടും ഡ്രോണുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുന്നതിനെ ആശങ്കയോടെയാണു ആഭ്യന്തര മന്ത്രാലയം കാണുന്നത്. ഒന്നിലധികം പട്രോളിങ് സംഘടിപ്പിക്കുന്നതിനൊപ്പം വാച്ച് ടവറും മാൻ സെൻട്രി പോസ്റ്റുകളും കാര്യക്ഷമമായി ശക്തിപ്പെടുത്താൻ സേനയോടു നിർദേശിച്ചു. നാഷനൽ‌ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനോട് (എൻടിആർഒ) അതിർത്തിയിൽ പറക്കുന്ന ഡ്രോണുകളുടെ ഫ്രീക്വൻസിയെക്കുറിച്ച് പഠിക്കാനും പറഞ്ഞിട്ടുണ്ട്.

English Summary: Pak State Actors Behind Drone Weapon Drops In Punjab, Home Ministry Told

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com