ADVERTISEMENT

അമ്രോഹ (ഉത്തര്‍പ്രദേശ്)∙ സവാളയുടെ വിലയെച്ചൊല്ലി ഗ്രാമത്തിലെ രണ്ടു സ്ത്രീകള്‍ തമ്മിലുളള വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അഞ്ച് സ്ത്രീകള്‍ക്ക് പരുക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ കലഖേരിയിലാണ് സംഭവം. വ്യാപാരിയോട് സവാളയുടെ വിലയെച്ചൊല്ലി സ്ത്രീകളിലൊരാളായ നേഹ തര്‍ക്കിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സവാള വാങ്ങാന്‍ നേഹയ്ക്ക് സാമ്പത്തിക സ്ഥിതിയില്ലെന്ന് അയല്‍വാസിയായ ദീപ്തി വ്യാപാരിയോട് പറഞ്ഞു. ഇതോടെ വാക്കുതര്‍ക്കമായി. ഇരുവരുടെയും കുടുംബത്തിലെ മറ്റു സ്ത്രീകള്‍ ചേര്‍ന്നതോടെ തര്‍ക്കം സംഘര്‍ഷത്തിലെത്തി. നേഹയ്ക്കും ദീപ്തിയ്ക്കും പുറമെ കുടുംബങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റു. ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസങ്ങളില്‍ സവാള വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

തക്കാളി വിലയും ഉയരത്തിലേക്ക്

ന്യൂഡല്‍ഹി: ഉള്ളിക്കു പിന്നാലെ തക്കാളി വിലയും കരയിക്കുന്നു. കര്‍ണാടകയുള്‍പ്പെടെ തക്കാളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെ കടുത്ത മഴ ബാധിച്ചതോടെയാണു വിതരണം തടസ്സപ്പെട്ടാണ് വില ഉയര്‍ന്നത്. കഴിഞ്ഞ ദിവസം കിലോയ്ക്കു 80 രൂപയായിരുന്നു ഡല്‍ഹി മാര്‍ക്കറ്റുകളില്‍ തക്കാളിയുടെ വില. സവാളയ്ക്കു 60 രൂപയായിരുന്നു നിരക്ക്. വിതരണം തടസ്സപ്പെട്ടതോടെയാണു വില ഉയര്‍ന്നതെന്നു വ്യാപാരികള്‍ പറയുന്നു. മദര്‍ ഡയറി വിപണന കേന്ദ്രങ്ങളില്‍ കിലോയ്ക്കു 58 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. പ്രാദേശിക കച്ചവടക്കാര്‍ കൂടിയ നിരക്കിലാണു തക്കാളി വില്‍ക്കുന്നത്. നിലവാരമനുസരിച്ചു നിരക്കില്‍ മാറ്റമുണ്ടാകുന്നുണ്ട്. അതേസമയം കേന്ദ്രത്തിന്റെ കണക്കനുസരിച്ചു ഈ മാസം ഒന്നിനു 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്. ബുധനാഴ്ച ഇത് 54 രൂപയായി വര്‍ധിച്ചു.

വിലയെ പിടിക്കാന്‍ സര്‍ക്കാരുകളും

തക്കാളി വിലവര്‍ധന നേരിടാനുള്ള നടപടികളുമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും. രാജ്യതലസ്ഥാന മേഖലയിലെ മദര്‍ ഡയറികള്‍ വഴി തക്കാളി പേസ്റ്റ് വില്‍ക്കാന്‍ നിര്‍ദേശം. പൂഴ്ത്തിവയ്പ്പു തടയാന്‍ പരിശോധന നടത്താനും സംസ്ഥാന അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താനും  സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറി അവിനാഷ് കെ. ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. 

മദര്‍ ഡയറിയുടെ 400 ഔട്ട്ലെറ്റ് വഴി ദ്രവ രൂപത്തിലുള്ള തക്കാളി വിതരണം ചെയ്യും. 200 ഗ്രാമിന്റെ പാക്കെറ്റിനു 25 രൂപയാകും നിരക്ക്. ഇതു 800 ഗ്രാം തക്കാളിക്കു സമമാണ്. 825 ഗ്രാം പേസ്റ്റിനു 85 രൂപയാകും നിരക്ക്. രണ്ടര കിലോ തക്കാളിക്കു തുല്യമാണിത്. ഉല്‍പന്നം വിപണന കേന്ദ്രങ്ങളിലെത്തിച്ചു കഴിഞ്ഞെന്നും ഇന്നു മുതല്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

English Summary: Five Women Injured Six Booked After Violent Brawl Over Price Of Onions In Uttar Pradesh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com