സയനൈഡ് കൈമാറ്റം പൊന്നാമറ്റം വീട്ടില്‍; ഒരു കുപ്പി ഉപയോഗിച്ചു, 1 ഒഴുക്കിക്കളഞ്ഞു
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ്. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. ഇവിടെ വച്ചാണ് മാത്യൂ ജോളിക്ക് സയനൈഡ് കൈമാറിയതെന്ന് ജോളി തെളിവെടുപ്പിനിടെ പൊലീസിനോടു പറഞ്ഞതായി തെളിവെടുപ്പ് സാക്ഷി ബാദുഷാ മനോരമ ന്യൂസിനോടു പറഞ്ഞു. രണ്ടുതവണയായി രണ്ടു കുപ്പികളിൽ സയനൈഡ് നൽകി. ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്ന് ജോളി പറഞ്ഞതായി ബാദുഷാ പറഞ്ഞു
അതേസമയം തെളിവെടുപ്പിനെത്തിച്ച ജോളിക്കുനേരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. രാവിലെ എട്ടേമുക്കാലോടെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് ജോളിയെ തെളിവെടുപ്പിനായി ഇറക്കി.
കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയായിരുന്നു തെളിവെടുപ്പ്. രാവിലെ എട്ടേമുക്കാലോടെ ജോളിയെ വടകര വനിതാ സെല്ലില്‍ നിന്ന് എസ്.പി ഓഫിസിലേക്ക് എത്തിച്ചു. എസ്പി ഓഫിസില്‍ ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 09.20 ന് ജോളിയുമായി അന്വേഷണസംഘം കൂടത്തായിയിലേക്കു തിരിച്ചു. ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട യാത്ര. 10.55ന് ജോളിയുമായി പൊലീസ് പൊന്നാമറ്റം വീടിന്റെ ഗേറ്റിനുമുന്നിലെത്തി.
കൂവി വിളിച്ചെത്തിയവരെ നീക്കാന്‍ പൊലീസ് ബലപ്രയോഗം നടത്തി. നാട്ടുകാരെ നീക്കി ജോളിയുമായി പൊലീസ് വാഹനം പൊന്നാമറ്റം മുറ്റത്തേക്കെത്തി. ഗേറ്റ് അടച്ച ശേഷം വാഹനം കാര്‍പോര്‍ച്ചിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികളുമായി വന്ന വാഹനങ്ങളും മുറ്റത്തെത്തി.
പതിനഞ്ച് മിനിറ്റിനുശേഷം, സീല്‍ ചെയ്തിരുന്ന വീടിന്റെ വാതില്‍ തുറന്ന് ജോളിയെ അകത്തേക്ക് കൊണ്ടുപോയി. ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും അരിച്ചുപെറുക്കിയുളള പരിശോധനയാണ് നടത്തിയത്. തെളിവെടുപ്പ് പൂർത്തിയാക്കി ജോളിയെയും മാത്യൂവിനെയും പ്രിജികുമാറിനെയും ഡിവൈഎസ്പി ഓഫീസിലെത്തിച്ചു.
English Summary: Koodathai Serial Murder Investigation