ഫ്ലാറ്റ് പൊളിക്കാൻ 2 കമ്പനികളെ തിരഞ്ഞെടുത്തത് അംഗീകരിക്കില്ല; ഉടക്കി മരട് നഗരസഭ
Mail This Article
കൊച്ചി∙മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ടു കമ്പനികളെ തിരഞ്ഞെടുത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മരട് നഗരസഭ കൗൺസിൽ. അജണ്ടയിലില്ലാത്ത വിഷയത്തിന് അംഗീകാരം നൽകാനാകില്ലെന്ന് അംഗങ്ങൾ നിലപാട് എടുത്തു. പരിസരവാസികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിനു ശേഷം വീണ്ടും കൗൺസിൽ ചേരണം. ഇതുവരെ എടുത്ത നടപടികൾ സർക്കാർ അറിയിച്ചില്ല എന്നും കൗൺസിൽ കുറ്റപ്പെടുത്തി. ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തുമെന്നും ഇതിനു മുൻപ് എല്ലാ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്നും സബ്കലക്ടർ സ്നേഹിൽ കുമാർ നഗരസഭ കൗൺസിലിനെ അറിയിച്ചു.
പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനികളിൽ എഡിഫൈസ് എഞ്ചിനീയറിങ് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കും. വിജയ് സ്റ്റീൽസിന് പൊളിക്കാൻ കൊടുത്തിക്കുന്നത് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫാ സെറിൻ ഫ്ലാറ്റ് മാത്രം. 90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. തുടർന്ന് അവശിഷ്ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേക ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശം. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടം ഉണ്ടായാൽ അതിന്റ പൂർണ ഉത്തരവാദി കമ്പനികൾ ആയിരിക്കും. പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കുമെന്നും സബ് കലക്‌ടർ പറഞ്ഞു.